ഇന്ത്യയിൽ വരും വർഷങ്ങളിൽ കാൻസർ മരണങ്ങളിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

ഇന്ത്യയിലെ കാൻസർ മരണങ്ങളിൽ ഏറിയ പങ്കും സ്തനാർബുദം മൂലമാണെന്ന് ഗ്ലോബൽ ബേർഡൻ ഓഫ് ഡിസീസ് പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രണ്ടാമതായി ശ്വാസകോശ അർബുദവും മൂന്നാം സ്ഥാനത്ത് അന്നനാളത്തിലെ അർബുദവുമാണുള്ളത്. ലാൻസെറ്റ് ജേർണലിൽ ഇതുസംബന്ധിച്ച വിശദമായ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 204 രാജ്യങ്ങളിൽ നിന്നായി നാൽപ്പത്തിയേഴ് തരം കാൻസറുകളെ പ്രായം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിൽ നിരീക്ഷിച്ചാണ് പഠനം നടത്തിയത്. 2050 ആകുമ്പോഴേക്ക് ആഗോളതലത്തിലെ കാൻസർ കേസുകൾ മൂന്നുകോടി അഞ്ചുലക്ഷമായും കാൻസർ മരണങ്ങൾ ഒരു കോടി എൺപത്തിയഞ്ച് ലക്ഷമായും ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2024-നെ അപേക്ഷിച്ച് കാൻസർ കേസുകളിൽ 60.7 ശതമാനവും മരണങ്ങളിൽ 74.5 ശതമാനവും വർധനവാണുണ്ടാവുക. ഹൃദ്രോഗങ്ങൾ കഴിഞ്ഞാൽ ലോകത്തിൽ രണ്ടാമതായി മരണകാരണമാകുന്ന രോഗം കാൻസറാണ്. നാൽപതു ശതമാനത്തിലേറെ കാൻസർ മരണങ്ങൾക്കും കാരണമാകുന്നത് പുകയില ഉപയോഗം, ഭക്ഷണരീതി, അണുബാധ, മലിനീകരണം തുടങ്ങിയവയാണെന്നും പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.