അമ്മയുടെ നിറവയര്‍ കീറി മോഷ്ടിക്കപ്പെട്ട ആ കുഞ്ഞ് അച്ഛന് മുന്നില്‍ കണ്‍ തുറന്നു… പ്രാര്‍ത്ഥനയോടെ ലോകം… അമേരിക്കയിലെ ഭ്രാന്തന്‍ മോഷണം ഇങ്ങനെ

ലോകത്തിലെ ഏറ്റവും സുരക്ഷിതത്വമുള്ള ഇടമെന്ന് പറയുന്ന അമ്മയുടെ ഗര്‍ഭപാത്രത്തില്‍ പോലും ഇപ്പോള്‍ രക്ഷയില്ലെന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു എന്നതാണ് അമേരിക്കയില്‍ കഴിഞ്ഞ ദിവസം നടന്ന മോഷണം ചൂണ്ടിക്കാട്ടുന്നത്.

ലോകം മുഴുവന്‍ പ്രാര്‍ത്ഥനയോടെ ആ കുഞ്ഞിന്റെ ജീവനുവേണ്ടിയുണ്ട്. അമേരിക്കയിലെ ഷിക്കാഗോയില്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും മോഷ്ടിക്കപ്പെട്ടെങ്കിലും ഒടുവില്‍ അച്ഛന്റെ കൈകളിലെത്തിയ പിഞ്ചുകുഞ്ഞ് ജീവന് വേണ്ടി മല്ലടിക്കുമ്പോഴും അച്ഛന്റെ കൈകളിലെ സുരക്ഷിതത്വം തിരിച്ചറിയുന്നു.

തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച അവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന ചോരക്കുഞ്ഞ് അവന്റെ അച്ഛന്‍ കൈകളില്‍ കോരിയെടുത്തപ്പോള്‍ കണ്ണുകള്‍ മെല്ലെ ചിമ്മിതുറന്നു. പിഞ്ചു ചുണ്ടുകളില്‍ പുഞ്ചിരി വിടര്‍ന്നു. അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന കുഞ്ഞ് ഞയറാഴ്ചയാണ് കണ്ണ് തുറന്നത്.

ഏപ്രില്‍ 23നാണ് യോവാനി ലോപസ് എന്ന യുവാവിന്റെ ഗര്‍ഭിണിയായ ഭാര്യയെ മൂന്നംഗ സംഘം കൊലപ്പെടുത്തിയ ശേഷം ഗര്‍ഭസ്ഥ ശിശുവിനെ മോഷ്ടിച്ചത്. ഷിക്കാഗോയിലെ സ്വന്തം വീട്ടില്‍ വച്ചാണ് മാര്‍ലൈന്‍ ഓക്ഹോവ എന്ന 19കാരിക്ക് തന്റെ ജീവനും ഗര്‍ഭത്തിലെ കുഞ്ഞിനെയും നഷ്ടമായത്.

സംഭവുമായി ബന്ധപ്പെട്ട് ക്ലാറിസ ഫിഗുറോവ എന്ന 46 കാരിക്ക് മേലും മകള്‍ ഡെസിറീ ഫിഗുറോവ (24), ക്ലാറിസയുടെ ബോയ് ഫ്രണ്ട് പിയോടര്‍ ബോബക്ക് (40) എന്നിവര്‍ക്ക് മേലും കഴിഞ്ഞ ദിവസം കേസ് ചാര്‍ജ് ചെയ്തിരുന്നു. ഡെസീറി ഫിഗുറോവയും നാലുമാസം ഗര്‍ഭിണിയാണ്.

ക്ലാറിസ, ഡെസിറീ ഫിഗുറോവ എന്നിവര്‍ക്ക് മേല്‍ ഫസ്റ്റ് ഡിഗ്രി ഓഫ് മര്‍ഡര്‍ കേസും ഗര്‍ഭത്തിലുള്ള കുട്ടിക്ക് മാരകമായ പരുക്കേല്‍പ്പിച്ച കേസുമാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. കൊലപാതക കുറ്റം മറച്ച് വച്ചുവെന്ന കുറ്റമാണ് ബോബക്കിന് മേല്‍ ചുമത്തിയിരിക്കുന്നത്.

ഓക്ഹോവ കടുത്ത നരകയാതനകള്‍ അനുഭവിച്ചാണ് കൊലപാതകികളുടെ കൈകളില്‍ കിടന്ന് മരിച്ചിരിക്കുന്നതെന്നാണ് ഇവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. കുട്ടിക്ക് വേണ്ടിയുള്ള വസ്ത്രങ്ങള്‍ സൗജന്യമായി നല്‍കാമെന്ന വാഗ്ദാനമേകിയാണ് കൊലപാതകികള്‍ ഓക്ഹോവയുടെ വീട്ടില്‍ തന്ത്രപരമായി എത്തിച്ചേര്‍ന്നത്.

ക്ലാറിസ ഫിഗുറോവയും ഡെസിറീ ഫിഗുറോവയും ഇലക്ട്രോണിക്സ് വയര്‍ ഉപയോഗിച്ച് 19 കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും വയര്‍കീറി കുഞ്ഞിനെ മുറിച്ചെടുക്കുകയുമായിരുന്നു. തുടര്‍ന്ന് താന്‍ ഒരു കുഞ്ഞിന് ജന്മമേകിയെന്നും എന്നാല്‍ അതിന് ശ്വസിക്കാനാവുന്നില്ലെന്നും പറഞ്ഞ് ഏപ്രില്‍ ക്ലാറിസ 911 നമ്പറില്‍ വിളിക്കുകയായിരുന്നു.

ക്ലാറിസയെ കണ്ടാല്‍ ഒരു നവജാത ശിശുവിന്റെ മാതാവിനെ പോലെ തോന്നാതിരുന്നതില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിശദമായ പരിശോധന നടത്തുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. കുട്ടിയെ ക്ലാറിസ പ്രസവിച്ചതല്ലെന്ന് ഡിഎന്‍എ പരിശോധനകളിലൂടെ പിന്നീട് തെളിഞ്ഞു. കുട്ടി കൊല്ലപ്പെട്ട ഓക്ഹോവയുടേതാണെന്ന് തെളിഞ്ഞതോടെ കുഞ്ഞിനെ പിതാവിന് കൈമാറുകയായിരുന്നു

തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച അവസ്ഥയിലായിരുന്നു കുഞ്ഞ്. എന്നാല്‍ വെന്റിലേറ്ററില്‍ നിന്നും മാറ്റാന്‍ പിതാവ് അനുവദിച്ചില്ല. അത്ഭുതങ്ങള്‍ സംഭവിക്കും എന്ന പ്രതീക്ഷയില്‍ തന്നെ പ്രാര്‍ത്ഥനയുമായി പിതാവായ യോവാനി ലോപസ് കഴിയുകയായിരുന്നു. കുഞ്ഞിന് അദ്ദേഹം യാഡിയേല്‍ എന്ന് പേരുമിട്ടു. ഇപ്പോള്‍ തന്റെ കൈയില്‍ കണ്ണും തുറന്ന് പുഞ്ചിരിക്കുന്ന കുഞ്ഞിന്റെ ഫോട്ടോയാണ് ഇന്നലെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഞയറാഴ്ച്ചയാണ് കുഞ്ഞ് കണ്ണുതുറന്ന് തന്റെ പിതാവിനെ ആദ്യമായി നോക്കിതും പുഞ്ചിരിച്ചതും.

ഓക്ഹോവയുടെ മൃതദേഹവും കൊല്ലാനുപയോഗിച്ച ആയുധവും പൊലീസ് അന്വേഷണത്തിലൂടെ കൊലപാതകിയുടെ വീടിന് പുറകില്‍ നിന്നും ബുധനാഴ്ച കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റെ അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ ബുധനാഴ്ച്ച നടത്തിയിരുന്നു. ഈ കുട്ടിയുടെ മാതാപിതാക്കള്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ക്ലാറിസയും ബോബക്കും ധനസഹായത്തിനായി ഓണ്‍ലൈന്‍ അപ്പീല്‍ ലോഞ്ച് ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ മൂവരെയും ഷിക്കാഗോയിലെ വീട്ടില്‍ നിന്നും കൈവിലങ്ങ് അണിയിച്ച് കൊണ്ടു വരുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയില്‍ വിട്ട ഇവരെ ജൂണ്‍ മൂന്നിനാണ് വീണ്ടും കോടതിയില്‍ ഹാജരാക്കേണ്ടത്.

LEAVE A REPLY