പ്രഭാതസവാരിയ്ക്കിടെ വനിതാ ഐപിഎസ് ഓഫീസറുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

തിരുവനന്തപുരം: തിരുവല്ലത്ത് പ്രഭാതസവാരിക്കിടെ വനിതാ ഐപിഎസ് ഓഫീസറെ അക്രമിച്ച് മാല മോഷ്ടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പൂന്തുറ സ്വദേശി സലിം ആണ് പിടിയിലായത്.

തിങ്കളാഴ്ച്ച അര്‍ദ്ധ രാത്രിയിലാണ് പ്രതിപിടിയിലായത്. ഇയാള്‍ കാറ്ററിംഗ് സര്‍വ്വീസ് നടത്തുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയില്‍ എടുത്ത പ്രതിയെ ചോദ്യം ചെയ്തു വരുന്നു. പ്രദേശത്തു നിന്നും ശേഖരിച്ച സിസിടി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഞായാറാഴ്ച രാവിലെ ആറുമണിയോടെ ബൈക്കിലെത്തിയ യുവാവ് കോവളം ബൈപാസില്‍ വേങ്കറ- കൊല്ലന്തറ സര്‍വീസ് റോഡില്‍ സ്‌കാനിയ സര്‍വീസ് സെന്ററിന് മുന്നിലൂടെ പ്രഭാത സവാരി നടത്തുകയായിരുന്ന യുവ ഐപിഎസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് മാല മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
തിരുവല്ലം ജംഗ്ഷന് സമീപമുള്ള സ്വകാര്യ കാര്‍ കമ്പനിയുടെ സിസിടിവി ക്യാമറയില്‍ യുവാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നെങ്കിലും മുഖം വ്യക്തമായിരുന്നില്ല.

തുടര്‍ന്ന് പ്രതിയെ കണ്ടെത്താന്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ദൃശ്യങ്ങള്‍ പൊലീസ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. കൂടാതെ ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി. ഇതിനിടെയാണ് യുവാവിനെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ഷാഡോ പൊലീസിന് ലഭിച്ചത്.

LEAVE A REPLY