ജാഗ്രതൈ…! മുത്തു ശെല്‍വന്‍ കൊച്ചിയില്‍; മോഷണം തടഞ്ഞാല്‍ ജീവനെടുക്കും

കൊച്ചി : ജാഗ്രതൈ…! മുത്തു ശെല്‍വന്‍ കൊച്ചിയില്‍ എത്തി. മോഷണശ്രമം തടഞ്ഞാല്‍ ക്രൂരമായി കൊല്ലാന്‍ പോലും മടിക്കില്ല. സ്വര്‍ണ്ണവും പണവുമാണ് മുത്തുശെല്‍വന് താത്പര്യം. മോഷണത്തിനിടെ തടഞ്ഞാല്‍ ക്രൂരമായി കൊലപ്പെടുത്തും.

തിങ്കളാഴ്ച രാത്രി നഗരത്തിലെ ഒരു വീട് ഉള്‍പ്പെടെ അഞ്ച് സ്ഥാപനങ്ങളില്‍ മുത്തുശെല്‍വന്‍ മോഷണം നടത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കൊച്ചി സിറ്റി പോലീസിന് ലഭിച്ചു. എറണാകുളം ദിവാന്‍സ് റോഡിലെ ജാന്‍വി ദന്തല്‍ ക്ലിനിക്കിലേയ്ക്കായിരുന്നു മുത്തുശെല്‍വന്റെ ആദ്യ പ്രവേശനം. തൊട്ടു പിന്നിലെ ഹോട്ടലിനോട് ചേര്‍ന്നുള്ള സ്‌ളാബ് പൊക്കാന്‍ ഇപയോഗിച്ച കമ്പിപ്പാര അവിടെ കിടപ്പുണ്ടായിരുന്നു. കമ്പിപ്പാരകൊണ്ട് ക്‌ളിനിക്ക് കുത്തിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും ഇത് പരാജയപ്പെട്ടതോടെ കല്ലുകൊണ്ട് ഇടിച്ച് പൂട്ട് തകര്‍ന്ന് ഉള്ളില്‍ കടന്നുവെങ്കിലും കാര്യമായി ഒന്നും കിട്ടിയില്ല.

ഒടുക്കം ക്ലിനിക്കില്‍ വച്ചിരുന്ന ദൈവരൂപത്തിന് മുന്നിലെ കുടുക്കയില്‍ കിടന്ന നോട്ടുമായി കടന്നു. ഇതിന് ശേഷം തൊട്ടടുത്തുള്ള കെ.ആര്‍ കുറുപ്പിന്റെ വസതിയില്‍ എത്തി. കുറുപ്പിന്റെ ഭാര്യയും വേലക്കാരിയും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. അവിടുത്തെ വസ്ത്രങ്ങള്‍ മുഴുവനും വലിച്ചെറിഞ്ഞുവെങ്കിലും പണമോ സ്വര്‍ണ്ണമോ അവിടെ ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് തൊട്ടടുത്തുള്ള ബൈന്‍ഡിങ് സ്ഥാപനത്തില്‍ കയറി നാലായിരം രൂപയുമായി മുങ്ങി.

ഇത്തരത്തില്‍ സമീപത്തെ കടകളിലെല്ലാം ഇയാള്‍ കമ്പിപ്പാരയുമായി കയറിയറങ്ങി. ദന്തല്‍ ക്ലിനിക്കിലെ സിസി ടിവി കാമറയില്‍ നിന്നാണ് മുത്തുശെല്‍വന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൈക്കോടതി അഭിഭാഷകന്റെ ഓഫീസ് കുത്തിത്തുറന്ന സംഭവത്തില്‍ മുത്തുശെല്‍വന്റെ വിരലടയാളം ലഭിച്ചിരുന്നു. 2006 ന് ശേഷം കുറേനാള്‍ തമിഴ്‌നാട്ടിലെ ജയിലിലായിരുന്നു ഇയാളെന്ന് പറയപ്പെടുന്നു.

LEAVE A REPLY