വസ്ത്രവും രാത്രിയാത്രയും പെണ്‍കുട്ടികളെ അപമാനിക്കുന്നതിനുള്ള സമ്മതപത്രമല്ല: മഞ്ജു വാര്യര്‍

ബംഗളൂരുവില്‍ പുതുവത്സര രാത്രിയില്‍ യുവതികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഉയര്‍ന്ന വിവാദ പരാമര്‍ശങ്ങള്‍ക്ക് എതിരെ പ്രതികരണവുമായി മഞ്ജുവാര്യര്‍. സംഭവം മനസ്സിനെ അസ്വസ്ഥമാക്കുന്നു. വസ്ത്രവും രാത്രിയാത്രയും പെണ്‍കുട്ടികളെ അപമാനിക്കുന്നതിനുള്ള സമ്മതപത്രമല്ലെന്ന് പ്രസ്താവനകളിറക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നാണ് മനസ്സിലാക്കുകയെന്നും മഞ്ജു ചോദിക്കുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് താരത്തിന്റെ പ്രതികരണം.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജിന്റെ പൂര്‍ണ്ണരൂപം:-
ബാംഗ്ലൂര്‍ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു. ഇരുട്ടുവീണ തെരുവുകളില്‍ സ്ത്രീകള്‍ അപമാനിക്കപ്പെടുന്നതിന്റെ തുടര്‍ക്കാഴ്ചകള്‍ നരച്ചനിറത്തിലുള്ള ദു:സ്വപ്നങ്ങള്‍ പോലെയാണ് തോന്നുന്നത്.ഇത് ആ നഗരത്തിന്റെ മാത്രം തെറ്റായി കാണേണ്ടതില്ല, സമൂഹത്തിന്റെ മനോനിലയ്ക്കാണ് തകരാറ് സംഭവിച്ചിരിക്കുന്നത്. നമ്മള്‍ എപ്പോഴും അഭിമാനത്തോടെ പറയുന്ന ഭാരതീയസംസ്‌കാരമെന്ന വാക്കിന്മേലാണ് കളങ്കം പുരളുന്നത്. വലിച്ചിഴക്കപ്പെടുകയും കടന്നുപിടിക്കപ്പെടുകയും ചെയ്യുന്നത് രാജ്യത്താകമാനമുള്ള സ്ത്രീത്വമാണ്. തലതാഴ്ത്തേണ്ടത് ഇന്ത്യയെന്ന രാജ്യമാണ്. ഇതിനേക്കാള്‍ വേദനിപ്പിക്കുന്നു,സംഭവത്തെക്കുറിച്ചുള്ള ചില രാഷ്ട്രീയപ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍. വസ്ത്രവും രാത്രിയാത്രയും പെണ്‍കുട്ടികളെ അപമാനിക്കുന്നതിനുള്ള സമ്മതപത്രമല്ലെന്ന് ഇവര്‍ എന്നാണ് മനസ്സിലാക്കുക? നിര്‍ഭയമായ ലോകമാണ് നിങ്ങള്‍ക്കുള്ള വാഗ്ദാനമെന്ന് നെഞ്ചില്‍ കൈവച്ച്, എന്നാണ് ഇക്കൂട്ടര്‍ക്ക് ഞങ്ങളോട് പറയാനാകുക?’