ഇന്ത്യയിൽ സാംക്രമികേതര രോഗങ്ങൾ മൂലം മരിക്കുന്നതിന്റെ സാധ്യത കൂടിയെന്ന് പഠനം

ഇന്ത്യയിൽ സാംക്രമികേതര രോഗങ്ങൾ മൂലം മരിക്കുന്നതിന്റെ സാധ്യത കൂടിയെന്ന് പഠനം. ആഗോളതലത്തിൽ ഈ കണക്ക് കുറയുകയാണെങ്കിൽ ഇന്ത്യയിൽ കൂടുകയാണെന്നാണ് ദി ലാൻസെറ്റ് ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കി. ലണ്ടനിലെ ഇംപീരിയൽ കോളേജിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ഹൃദയാഘാതം, ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾ, കാൻസർ തുടങ്ങിയ സാംക്രമികേതര രോഗങ്ങൾ രാജ്യത്ത് പ്രധാനപ്പെട്ട ആരോഗ്യവെല്ലുവിളികളാണെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് മുതിർന്നവരും സ്ത്രീകളും ഈ രോഗങ്ങൾ ബാധിച്ച് മരിക്കുന്ന സാഹചര്യം കൂടുകയാണെന്നും പഠനത്തിലുണ്ട്. 2010 മുതൽ 2019 വരെയുള്ള കാലഘട്ടത്തിലെ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. നാൽപത് വയസ്സിന് മുകളിലുള്ള സ്ത്രീകളിലും അമ്പത്തിയഞ്ച് വയസ്സിന് മുകളിലുള്ള പുരുഷന്മാരിലും സാംക്രമികേതര രോഗങ്ങൾ ബാധിച്ച് മരിക്കാനുള്ള സാധ്യത കൂടിയെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ മജിദ് ഇസാറ്റി വ്യക്തമാക്കി. ഇന്ത്യയിൽ സാംക്രമികേതര രോഗങ്ങൾ ബാധിച്ച് മരിക്കുന്ന സ്ത്രീകളുടെ സാധ്യത 2001-ൽ 46.7 ശതമാനവും 2011-ൽ വലിയ മാറ്റമില്ലാതെ 46.6 ശതമാനമായിരുന്നുവെങ്കിൽ 2019 ആയപ്പോഴേക്കും അത് 48.7 ശതമാനമായി കൂടിയെന്ന് ഗവേഷകർ കണ്ടെത്തി. എന്നാൽ ആഗോളതലത്തിൽ സാംക്രമികേതര രോഗങ്ങൾ ബാധിച്ചുള്ള മരണനിരക്ക് കുറയുകയാണെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.