ആലപ്പുഴ ജില്ലയിൽ പനി ബാധിതരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. ഒരാഴ്ചയ്ക്കുള്ളിൽ 4,600 പേരാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. സ്വകാര്യ ആശുപത്രികളിൽ ഇതിൻ്റെ ഇരട്ടിയോളം പേർ ചികിത്സ തേടിയതായും റിപ്പോർട്ടുകളുണ്ട്. പനി മാറിയാലും ചുമ, തൊണ്ടവേദന, രുചിയില്ലായ്മ, ഓക്കാനം തുടങ്ങിയ അനുബന്ധ ലക്ഷണങ്ങൾ നീണ്ടുനിൽക്കുന്നതാണ് രോഗികളെ വലയ്ക്കുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളും ആഘോഷവേളകളിലെ കൂടിച്ചേരലുകളുമാണ് രോഗവ്യാപനത്തിന് കാരണമായി ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ഇൻഫ്ലുവൻസയാണ് പ്രധാനമായും പടരുന്നത്. ഇൻഫ്ലുവൻസ ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്നതിനാലാണ് പലർക്കും ചുമയും തൊണ്ടവേദനയും ഉൾപ്പെടെയുള്ള അസുഖങ്ങൾ പനി മാറിയാലും തുടരുന്നത്. ഇതുകൂടാതെ, വൈറൽ പനി, ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, കോവിഡ് തുടങ്ങിയ രോഗങ്ങളും വ്യാപകമാകുന്നുണ്ട്. ജലാശയങ്ങൾ കൂടുതലുള്ള ജില്ലയായതിനാൽ അമീബിക് മസ്തിഷ്കജ്വരവും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ രോഗങ്ങൾക്ക് സമാന ലക്ഷണങ്ങളുള്ളതിനാൽ രോഗനിർണയം വെല്ലുവിളിയാണെന്നും, ലാബ് പരിശോധനയിലൂടെ മാത്രമേ രോഗം സ്ഥിരീകരിക്കാനാകൂ എന്നും ആരോഗ്യവകുപ്പ് അറിയിച്ചു. മഴക്കാല രോഗങ്ങൾക്കെതിരെ പ്രേക്ഷകർ ജാഗ്രത പാലിക്കുക.





















