തൊടുപുഴയില്‍ ഏഴ് വയസ്സുകാരനെ അമ്മയുടെ കാമുകന്‍ കാലില്‍ തൂക്കി നിലത്തടിച്ചു, ഗുരുതര പരുക്ക് പറ്റിയ കുട്ടി അത്യാസന്ന നിലയില്‍

കൊച്ചി: ഏഴ് വയസ്സുകാരന് അമ്മയുടെ കാമുകന്റെ വക ക്രൂരമര്‍ദനം. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിയെ പ്രതി തടികൊണ്ട് തലയ്ക്കടിച്ച ശേഷം കാലില്‍ തൂക്കി നിലത്തടിക്കുകയായിരുന്നു. ക്രൂരമര്‍ദ്ദനത്തില്‍ തലയോട്ടി പൊട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ് കുട്ടി. തൊടുപുഴയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ആക്രമണത്തില്‍ നാലുവയസ്സുകാരനായ ഇളയസഹോദരന്റെ പല്ല് തകര്‍ന്നു. ഗുരുതര പരുക്കേറ്റ മൂത്തകുട്ടിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

തലയോട്ടി തകര്‍ന്ന് രക്തസ്രാവമുള്ളതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നും നില അതീവഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടി വെന്റിലേറ്ററിലാണ്. എഴുവയസ്സുളള കുട്ടിയുടെ മുഖത്തും ശരീരമാസകലവും മര്‍ദ്ദനമേറ്റ പാടുകളുണ്ട്. ഇളയകുട്ടിയെ തൊടുപുഴയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ കുട്ടിയുടെ കാലുകളില്‍ അടിയേറ്റ പാടുകളുണ്ട്.

കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കുട്ടികളുടെ പിതാവ് കഴിഞ്ഞ വര്‍ഷം മരിച്ചു. തുടര്‍ന്നാണ് തിരുവനന്തപുരം സ്വദേശി കുട്ടികളുടെ മാതാവിനൊപ്പം താമസമാരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ നിയമപ്രകാരം വിവാഹിതരാണോയെന്ന് അറിയില്ലെന്നും, ദമ്പതികളാണെന്ന് പറഞ്ഞാണ് ഇവര്‍ തൊടുപുഴയ്ക്ക് സമീപം കുമാരമംഗലത്ത് വീട് വാടകയ്ക്കെടുത്തതെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ളയാളുടെ കാലില്‍ കട്ടില്‍ വീണുപരുക്കേറ്റ പാടുണ്ട്. വടിയുടെസഹായത്തോടെയാണ് ഇയാള്‍ നടക്കുന്നത്.

LEAVE A REPLY