വിപണിയിലെ വെളിച്ചെണ്ണയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയാതായി റിപ്പോർട്ട്. വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റുകളിലും മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലുമാണ് ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി മൂന്ന് ദിവസത്തെ സ്പെഷ്യൽ ഡ്രൈവായ ഓപ്പറേഷൻ നാളികേര നടത്തിയത്. വെളിച്ചെണ്ണയുടെ വില കൂടുന്ന സാഹചര്യത്തിൽ മായം ചേർത്ത വെളിച്ചെണ്ണ വിപണിയിലെത്താവുന്ന സാഹചര്യം മുന്നിൽ കണ്ടാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമാക്കിയത്. മായം ചേർത്ത വെളിച്ചെണ്ണയുടെ വിൽപനയ്ക്കെതിരെ പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭ്യർത്ഥിച്ചു. സംസ്ഥാനത്താകെ 980 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ 25 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസ് നൽകിയാതായി അധികൃതർ വ്യക്തമാക്കി. പരിശോധനകൾ തുടരുമെന്നും നിയമവിരുദ്ധമായ വിൽപന ശ്രദ്ധയിൽപ്പെട്ടാൽ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം നടപടികൾ സ്വീകരിക്കുന്നതാണ് എന്നും ആരോഗ്യ വകുപ്പ് മന്ത്രി കൂട്ടിച്ചേർത്തു.



















