സർക്കാർ ഡോക്ടർമാർക്കെതിരേ അച്ചടക്ക നടപടി എടുക്കുമെന്ന് ആരോഗ്യവകുപ്പ്. മനുഷ്യാവകാശ കമ്മിഷൻ ഇടപെടലിനെ തുടർന്നാണ് നടപടി. പോലീസ് സ്റ്റേഷൻ, ജയിൽ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ കുറ്റവാളികളെയും അന്തേവാസികളെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയശേഷം കൊടുക്കുന്ന റിപ്പോർട്ടിൽ പലതും അവ്യക്തവും വായിച്ചാൽ മനസ്സിലാകാത്തതുമാണ്. ഇടുക്കി പീരുമേട് സബ് ജയിലും നെടുങ്കണ്ടം പോലീസ് സ്റ്റേഷനും സന്ദർശിച്ച മനുഷ്യാവകാശ കമ്മിഷൻ, ഇക്കാര്യം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് അടിയന്തര നടപടി. പരിശോധനയ്ക്കു കൊണ്ടുവരുന്ന ആളുകളോട് വിവരം കൃത്യമായി ചോദിച്ചുമനസ്സിലാക്കി വായിക്കാവുന്ന തരത്തിൽ നിഷ്പക്ഷമായ റിപ്പോർട്ട് എഴുതണമെന്നാണ് കമ്മിഷന്റെ ശുപാർശ. ഡോക്ടർമാരുടെ കുറിപ്പടി വായിക്കാൻ പറ്റാത്തതിനാൽ മരുന്നു മാറിക്കൊടുത്ത സംഭവംവരെ ഉണ്ടായിട്ടുണ്ട്. ഇതേത്തുടർന്ന്, മനസ്സിലാകുന്ന തരത്തിലാകണം കുറിപ്പടിയെന്ന് ആരോഗ്യവകുപ്പും, 2014-ൽ ഇന്ത്യൻ മെഡിക്കൽ കൗൺസിലും നിർദേശിച്ചിരുന്നു.



















