അമേരിക്കയിലെ ഡയറി ഫാമുകളിൽ H5N1 പക്ഷിപ്പനി വ്യാപിക്കുന്നു

അമേരിക്കയിലെ ഡയറി ഫാമുകളിൽ H5N1 പക്ഷിപ്പനി വ്യാപിക്കുന്നു. 2024 മാർച്ച് മുതൽ തുടങ്ങിയ വ്യാപനം ആയിരത്തോളം കന്നുകാലികളിൽ പടരുകയും 70 മനുഷ്യരിൽ സ്ഥിരീകരിക്കുകയും ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സസ്തനികളിൽ പക്ഷിപ്പനി വൈറസിന്റെ തുടർച്ചയായ സാന്നിധ്യം ജനിതകവ്യതിയാന സാധ്യത വർധിപ്പിക്കുകയും അത് പിന്നീട് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന രീതിയിലെത്തിക്കുമെന്നും ​ഗ്ലോബൽ വൈറസ് നെറ്റ്‌വർക്ക്‌ മുന്നറിയിപ്പ് നൽക്കുകയും ചെയ്തു. അമേരിക്കയിലെ അമ്പത് സംസ്ഥാനങ്ങളിലും രോ​ഗവ്യാപനമുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. അമേരിക്കയിലെ പശുക്കൾക്കിടയിൽ വ്യാപിക്കുന്ന പക്ഷിപ്പനിക്ക് ഒരു ജനിതകവ്യതിയാനം കൂടി സംഭവിച്ചാൽ എളുപ്പത്തിൽ മനുഷ്യരിലേക്ക് പടരുമെന്ന് സയൻസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. പക്ഷിപ്പനി അപകടകരമായി വ്യാപിക്കുന്ന രീതിയിൽ അടുത്തെത്തിയിരിക്കുന്നു എന്ന് ​ഗ്ലാസ്​ഗോ സർവകലാശാലയിലെ വൈറലോളജിസ്റ്റായ എഡ് ഹച്ചിൻസണും വ്യക്തമാക്കി. പക്ഷികളിൽ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകർച്ചവ്യാധിയാണ്, ഏവിയൻ ഇൻഫ്ലുവൻസ അഥവാ എച്ച് 5 എൻ 1 എന്നറിയപ്പെടുന്നു. ഇത് ഒരു തരം ഇൻഫ്ളൂവൻസ വൈറസാണ്. പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് വൈറസ് പകരുന്നത് അവയുടെ സ്രവങ്ങൾ വഴിയാണ്. രോഗാണു സാന്നിധ്യമുള്ള പക്ഷിക്കൂട്, തീറ്റ, തൂവലുകൾ തുടങ്ങിയവ വഴിയും വേഗം പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് രോഗം പകരും. രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികൾ എന്നീ വഴിയാണ് രോഗാണുക്കൾ മനുഷ്യരിലേക്കെത്തുന്നതെന്ന് വിദഗ്ധർ പറയുന്നു.