കോളറ പകരാൻ സാധ്യതയുള്ള സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. വേനൽക്കാലമായതിനാൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും കോളറ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ചികിത്സ തേടണമെന്നും മന്ത്രി വ്യക്തമാക്കി. വയറിളക്കം, ഛർദ്ദി, പേശിവേദന, നിർജ്ജലീകരണം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, പഴകിയ ഭക്ഷണം ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക, വ്യക്തിശുചിത്വം പാലിക്കുക തുടങ്ങിയവയിലൂടെ രോഗം പകരാതെ സൂക്ഷിക്കാം. വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. ഈ രോഗം ശ്രദ്ധിച്ചില്ലെങ്കിൽ പെട്ടെന്ന് പടരും. രോഗാണുക്കൾ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകൾ മുതൽ 5 ദിവസത്തിനുള്ളിൽ ഈ രോഗം വരാവുന്നതാണ്. രോഗ ലക്ഷണങ്ങൾ മാറിയാലും ഏതാനും ദിവസങ്ങൾ കൂടി രോഗിയിൽ നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്. രോഗം ഗുരുതരവും മരണകാരണവുമാകുന്നത് നിർജ്ജലീകരണം കാരണമാണ്. ആയതിനാൽ അടിസ്ഥാനപരമായി മറ്റേതൊരു വയറിളക്ക രോഗചികിത്സയെയും പോലെ തന്നെയാണ് കോളറ ചികിത്സയും. ആരംഭം മുതൽ ഒ.ആർ.എസ്. ലായനി ഉപയോഗിച്ചുളള പാനീയ ചികിത്സയിലൂടെ ഗുരുതരാവസ്ഥ കുറയ്ക്കാനും മരണം ഒഴിവാക്കാനും സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.





















