ബഹ്റൈനില്‍ സഹജീവനക്കാരുടെ മര്‍ദനമേറ്റ മലയാളി യുവാവിനെ സാമൂഹിക പ്രവര്‍ത്തകര്‍ രക്ഷപെടുത്തി

മനാമ: ബഹ്റൈനില്‍ സഹജീവനക്കാരുടെ മര്‍ദനമേറ്റ മലയാളി യുവാവിനെ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ട് രക്ഷപ്പെടത്തി. ഭക്ഷണം പോലും നല്‍കാതെ ഇയാളെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലം സ്വദേശിയായ യുവാവാണ് സഹപ്രവര്‍ത്തകരുടെ ക്രൂരതയ്ക്ക് ഇരയായത്. വെല്‍ഡറായി ജോലി വാഗ്ദാനം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു യുവാവ് ബഹ്റൈനില്‍ എത്തിയത്. എന്നാല്‍ ടെന്റുകള്‍ നിര്‍മിക്കുന്ന ഒരു കമ്പനിയിലാണ് ജോലി ലഭിച്ചത്. സ്ഥാപനത്തിലെ ഏക മലയാളിയായിരുന്നു ഇയാള്‍. ഇവിടെയുള്ള മറ്റ് പാകിസ്ഥാന്‍ സ്വദേശികള്‍ ഇയാളെ അകാരണമായി മര്‍ദിച്ചുവെന്നാണ് ആരോപണം. ഇക്കാര്യം കമ്പനിയോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും യുവാവ് പറഞ്ഞു. മര്‍ദനം ചോദ്യം ചെയ്‍തപ്പോഴാണ് മുറിയില്‍ പൂട്ടിയിട്ടത്. ഇക്കാര്യം ഫോണിലൂടെ ബന്ധുക്കളെ അറിയിച്ചതോടെയാണ് ബഹ്റൈനിലെ ഒരു സാമൂഹിക പ്രവര്‍ത്തകന് വിവരം ലഭിച്ചത്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം പൊലീസിലും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയിലും ബഹ്റൈനിലെ ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കി. മര്‍ദിച്ച ജീവനക്കാര്‍ക്കും കമ്പനിക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY