ഒറ്റയടിക്ക് 103 ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ: രാജ്യത്തിനിത് അഭിമാന നിമിഷം

തിരുപ്പതി: ബഹിരാകാശ സാങ്കേതിക വിദ്യാരംഗത്ത് ചരിത്രമെഴുതാനൊരുങ്ങി ഇന്ത്യ. ലോകത്തില്‍ ആദ്യമായി 103 ഉപഗ്രഹങ്ങള്‍ ഒറ്റയടിക്ക് വിക്ഷേപിക്കാനൊരുങ്ങുകയാണ് രാജ്യത്തിന്റെ അഭിമാനമായ ഐ.എസ്.ആര്‍.ഒ. പി.എസ്.എല്‍.വി-സി 37 റോക്കറ്റ് ഉപയോഗിച്ച് ഫെബ്രുവരി ആദ്യവാരം ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപണം നടത്തുമെന്ന് ഐ.എസ്.ആര്‍.ഒയുടെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ ഡയറക്ടര്‍ എസ്. സോമനാഥ് അറിയിച്ചു.

103ല്‍ 100ഉം അമേരിക്കയും ജര്‍മ്മനിയും അടക്കമുള്ള വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ്. വന്‍ സാമ്പത്തിക നേട്ടമാണ് ഇതുവഴി രാജ്യത്തിനുണ്ടാവുക. ജനുവരി അവസാനം വിദേശ രാജ്യങ്ങളുടെ 80 ഉപഗ്രങ്ങളടക്കം 83 എണ്ണം ഒരുമിച്ച് വിക്ഷേപിക്കാനായിരുന്നു നേരത്തെ പദ്ധതിയിട്ടത്. എന്നാല്‍ മറ്റ് ചില രാജ്യങ്ങളുടെ ആവശ്യം കൂടി പരിഗണിച്ച് ഇത് നീട്ടിവെയ്ക്കുകയായിരുന്നു. പിന്നീട് 20 എണ്ണം കൂടി കൂട്ടിച്ചേര്‍ത്താണ് ഫെബ്രുവരി ആദ്യ വാരത്തിലേക്ക് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. എതൊക്കെ രാജ്യങ്ങളുടെ എത്ര വീതം ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുകയെന്ന അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.