സുല്‍ത്താന്‍ ബത്തേരിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി

സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ ഉദ്ഘാടനം ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വഹിച്ചു. ചെലവേറിയ ചികിത്സകള്‍ക്കായി ബുദ്ധിമുട്ടുന്ന നിസ്സഹായരായവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുകയാണ് സര്‍ക്കാരെന്ന് ചടങ്ങില്‍ സംസാരിക്കവേ മന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ 1500 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്കായി ഇതുവരെ വിനിയോഗിച്ചത്. ആവശ്യമായ ചികിത്സ ലഭിക്കാതെ ഒരാളും നിസ്സഹായരാവാന്‍ പാടില്ലെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാറും ആരോഗ്യ വകുപ്പും മുന്നോട്ട് പോകുന്നത്. സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ മികവുറ്റതാണ്. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ തസ്തികകള്‍ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ മേഖലയില്‍ അക്ഷീണം പ്രയത്‌നിക്കുന്ന മുഴുവന്‍ ആളുകളെയും മന്ത്രി അഭിനന്ദിച്ചു. താലൂക്ക് ആശുപത്രിയിലെ 360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്‌മെന്റ് സെന്റര്‍, പോളി ഡെന്റല്‍ ക്ലിനിക്, വയോജന വാര്‍ഡ്, ഫിസിയോതെറാപ്പി – ഹാബിലിറ്റേഷന്‍ യൂണിറ്റുകള്‍, ഫേക്കോ എമല്‍സിഫിക്കേഷന്‍ മെഷീന്‍, വയോജന – വിഭിന്ന ശേഷി സൗഹൃദ കേന്ദ്രങ്ങള്‍ എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്തു.