കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉപേക്ഷിക്കപ്പെട്ട ‘നിധി’ സ്വന്തം മണ്ണിലേക്ക് മടങ്ങുന്നു. ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾക്ക് ചികിത്സാച്ചെലവ് താങ്ങാനാവാതെ ഉപേക്ഷിച്ചുപോയ പെൺകുഞ്ഞിനെ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കരുതലോടെയാണ് ഇതുവരെ സംരക്ഷിച്ചത്. സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയും വാത്സല്യത്തോടെ ‘നിധി’ എന്ന് പേര് നൽകുകയും ചെയ്തു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ എല്ലാ സ്നേഹവും പരിചരണവും ലഭിച്ച് നിധി വളരുകയായിരുന്നു. കുഞ്ഞിനെ തിരികെ ഏറ്റെടുക്കാൻ മാതാപിതാക്കൾ സമ്മതം അറിയിച്ചതോടെയാണ് നിധിയെ ജാർഖണ്ഡിലേക്ക് കൊണ്ടുപോകാനുള്ള നടപടി. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഉദ്യോഗസ്ഥർ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ധൻബാദ് എക്സ്പ്രസ്സിൽ നിധിയുമായി ജാർഖണ്ഡിലേക്ക് പുറപ്പെടുന്നതായും. ജാർഖണ്ഡ് ശിശുക്ഷേമ സമിതിക്ക് കുഞ്ഞിനെ കൈമാറുമെന്നും അധികൃതർ വ്യക്തമാക്കി.






















