നടിയെ ആക്രമിച്ച കേസ്: അപ്പീല്‍ നടപടി വേഗത്തിലാക്കാന്‍ സര്‍ക്കാര്‍

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അടക്കം കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള കോടതി വിധിക്ക് എതിരെ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിച്ച് സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഡി.ജി.പിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു.

കേസില്‍ ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാരാണെന്നാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചിരുന്നു. ഒന്നാം പ്രതി എന്‍.എസ്.സുനില്‍ (പള്‍സര്‍ സുനി), രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി.മണികണ്ഠന്‍, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി എച്ച്.സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ക്ക് 20 വര്‍ഷം കഠിനതടവാണ് വിധിച്ചത്. എന്നാല്‍, കേസിലെ ഗൂഢാലോചന തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി പറഞ്ഞിരുന്നു. കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. കോടതി വിധിക്ക് പിന്നാലെ, അതിജീവിതയ്ക്ക് നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.