സംസ്ഥാനത്ത് എലിപ്പനി ബാധിച്ചുള്ള മരണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ഈ വർഷം സെപ്റ്റംബർ 24വരെ സംസ്ഥാനത്ത് 156 പേർക്കാണ് എലിപ്പനി ബാധിച്ച് ജീവൻ നഷ്ടമായത്. 122 പേരുടെ മരണകാരണം എലിപ്പനി ബാധയാണോ എന്നതും സംശയിക്കുന്നുണ്ട്. ഈ വർഷം ഇതുവരെ 2455 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ബുധനാഴ്ച മാത്രം 23 പേർക്ക് എലിപ്പനി ബാധിച്ചതായും റിപ്പോർട്ടുകളുണ്ട്. പനി, തലവേദന, കഠിനമായ ക്ഷീണം, പേശി വേദന അടക്കമുള്ള രോഗ ലക്ഷണങ്ങളെ നിസ്സാരമായി കാണരുതെന്ന് ആരോഗ്യ വിദഗ്ധർ ഓർമിപ്പിക്കുന്നു. ചികിത്സ വൈകുന്നതാണ് പലപ്പോഴും രോഗിയുടെ നില ഗുരുതരമാകാൻ കാരണം. കടുത്ത ക്ഷീണം, നടുവേദന, വയറിളക്കം എന്നീ ലക്ഷണങ്ങൾ മാത്രമായും രോഗം പ്രത്യക്ഷപ്പെടാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.






















