നമ്മൾ പതിവായി ഉപയോഗിക്കുന്ന സോപ്പിലും ഷാമ്പുവിലും അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ അബോർഷന് കാരണമാകുമെന്ന് പുതിയ കണ്ടെത്തൽ. ചൈനയിലെ പെക്കിങ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനവിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. ഗർഭിണികളായ മുന്നൂറോളം സ്ത്രീകളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
നിത്യോപയോഗ സാധനങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന താലെയ്റ്റ് എന്ന രാസവസ്തുവാണ് അബോർഷനു കാരണം. 5നും 15നും ഇടയിലുള്ള ആഴ്ചകളിലാണ് ഇതു മൂലം ഗർഭമലസൽ കൂടുതലായും സംഭവിച്ചിരിക്കുന്നത്. ഇത്തരം ഉൽപന്നങ്ങൾ
നിർമിക്കുന്ന ഫാക്ടറികളിൽ ജോലി ചെയ്യുന്നവർക്കു മാത്രമല്ല ഉപയോഗിക്കുന്ന സാധാരണക്കാരെയും ഇവ ദോഷകരമായി ബാധിക്കുന്നു.
ഗർഭമലസിയ 132 യുവതികളുടെയും ആരോഗ്യവതികളായ 152 ഗർഭിണികളുടെയും യൂറിൻ പരിശോധിച്ചപ്പോൾ താലെയ്റ്റിന്റെ അളവ് ഗർഭമലസിയവരിൽ കൂടുതലായിരുന്നുവെന്ന് പഠനം നടത്തിയ ഗവേഷകൻ ജിയാൻ യിൻ ഹു വ്യക്തമാക്കി. പെയ്ൻറ്, സോപ്പ്, ഷാംമ്പു എന്നിവയിലാണ് താലെയ്റ്റ് കൂടുതലായും അടങ്ങിയിരിക്കുന്നത്. ഗർഭിണികൾ ഇത്തരം വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്നത് നല്ലതായിരിക്കും. എൻവയോൺമെന്റൽ സ്റ്റഡീസ് ആൻഡ് ടെക്നോളജി എന്ന ജേർണലിലാണ് ഇതു സംബന്ധിച്ച പഠനവിവരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.



















