ജനന സര്‍ട്ടിഫിക്കറ്റില്‍ പുതിയ അനുമതി

ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛനും അമ്മയും എന്നത് ഒഴിവാക്കി രക്ഷിതാക്കള്‍ എന്ന് ചേര്‍ക്കാന്‍ ഹൈക്കോടതിയുടെ അനുമതി. കോഴിക്കോട് സ്വദേശികളായ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ സഹദിന്റെയും സിയാ പവലിന്റെയും ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. 2023 ഫെബ്രുവരിയിലാണ് ഇവര്‍ക്ക് കുഞ്ഞ് ജനിച്ചത്. തുടര്‍ന്ന് ലഭിച്ച ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ സ്ഥാനത്ത് സിയ പവലിന്റെയും മാതാവിന്റെ സ്ഥാനത്ത് സഹദിന്റെയും പേരുകളാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കുട്ടിയുടെ അമ്മ വര്‍ഷങ്ങള്‍ക്ക് മുമ്പ് പുരുഷനാവുകയും അച്ഛന്‍ സ്ത്രീ ആവുകയും ചെയ്തിരുന്നു. പക്ഷേ സര്‍ട്ടിഫിക്കറ്റില്‍ വിരുദ്ധമായാണ് രേഖപ്പെടുത്തിയിരുന്നത്. ഈ സാഹചര്യത്തില്‍ ഭാവിയില്‍ കുട്ടി വിവിധ പ്രശ്‌നങ്ങള്‍ നേരിട്ടേക്കാമെന്ന വിലയിരുത്തലില്‍ ഇരുവരും കോര്‍പ്പറേഷനെ സമീപിച്ചെങ്കിലും പേരുകള്‍ മാറ്റിനല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്നാണ് ഇരുവരും കോടതിയെ സമീപിച്ചത്. വിശദമായ വാദംകേട്ട കോടതി ഇരുവരുടെയും ആവശ്യം അംഗീകരിക്കുകയായിരുന്നു. തുടര്‍ന്നാണ് മാതാപിതാക്കള്‍ എന്നതിന് പകരമായി ജനന സര്‍ട്ടിഫിക്കറ്റില്‍ രക്ഷിതാക്കള്‍ എന്ന് ചേര്‍ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ രക്ഷിതാക്കളാണ് ഇരുവരും.