വളാഞ്ചേരി സ്വദേശിനിക്ക് നിപ വൈറസ് സ്ഥിരീകരിച്ചു. നിപ വൈറസ് സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിയായ 42-കാരി വീട്ടിൽ നിന്ന് അധികം പുറത്ത് പോകാത്ത വ്യക്തിയായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഇവർ എവിടെയൊക്കെ പോയിട്ടുണ്ടെന്ന് പരിശോധിക്കുന്നുണ്ട്. കൂടാതെ അസ്വാഭാവിക മരണങ്ങളൊന്നും ജില്ലയിൽ ഉണ്ടായിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിപ സംശയിച്ചതിനാൽ ആവശ്യമായ ചികിത്സ രോഗിക്ക് നേരത്തെ നൽകിയിരുന്നു. ഇവർക്ക് ആന്റിബോഡി നൽകും. ഹൈ റിസ്ക് കാറ്റഗറിയിൽ പെടുന്ന ഏഴ് പേരുടെ സാമ്പിൾ പരിശോധിച്ചതിൽ ഏഴും നെഗറ്റീവാണെന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കി. വളാഞ്ചേരി മുൻസിപ്പാലിറ്റി രണ്ടാം വാർഡിൽ മൂന്നു കിലോമീറ്റർ ചുറ്റളവിലും, മാറാക്കര- എടയൂർ പഞ്ചായത്തുകളിലും നിയന്ത്രണമുണ്ടാകും. ജില്ലയിലെ എല്ലാവരും മാസ്ക് നിർബന്ധമായി ധരിക്കണം. നിപയുടെ ഉറവിടത്തെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.






















