1700-ൽ അധികം വൻകുടൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കി എറണാകുളം ജനറൽ ആശുപത്രി

എറണാകുളം ജനറൽ ആശുപത്രി കാൻസർ ശസ്ത്രക്രിയയിൽ പുതിയൊരു നാഴികക്കല്ല് പിന്നിട്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ഇതുവരെ 1700-ൽ അധികം വൻകുടൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കി. ഇതിൽ 1300 ഓളം ലാപ്രോസ്‌കോപ്പിക് കീഹോൾ ശസ്ത്രക്രിയകളാണെന്നും മന്ത്രി വീണ ജോർജ് ചൂണ്ടിക്കാട്ടി. പ്രതിമാസം 400 മുതൽ 600 വരെ ശസ്ത്രക്രിയകളാണ് ഇവിടെ നടത്തുന്നത്. ഉദരം, വൻകുടൽ, ഹെർണിയ, പാൻക്രിയാസ്, അന്നനാളം എന്നീ ഭാഗങ്ങളിലെ ശസ്ത്രക്രിയകളാണ് കാൻസർ ചികിത്സയിൽ കൂടുതലായി നടന്നത്.
ജില്ലാതല ആശുപത്രി എന്ന നിലയിൽ രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന തരത്തിലുള്ള മുന്നേറ്റങ്ങളാണ് എറണാകുളം ജനറൽ ആശുപത്രി നടത്തിക്കൊണ്ടിരിക്കുന്നത്. റേഡിയേഷൻ തെറപ്പിക്ക് ലിനാക്, 24 മണിക്കൂറും പ്രവർത്തിക്കുന്ന നൂതന സാങ്കേതിക വിദ്യയോടെയുള്ള സെൻട്രൽ ലാബ്, ആൻജിയോഗ്രാഫിക്കും ആൻജിയോപ്ലാസ്റ്റിക്കുമുള്ള കാർഡിയാക് കാത്ത്‌ലാബ്, കളർഡോപ്ലർ, എക്കോ കാർഡിയോഗ്രാഫി എന്നീ അത്യാധുനിക ചികിത്സാ സൗകര്യങ്ങളും ഇവിടെ സജ്ജമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.