സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധിക്കണം; ആരോഗ്യ മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കൂടുന്ന സാഹചര്യത്തിൽ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകാൻ സാധ്യതയുണ്ട്. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പ്രായമുള്ളവർ, ശിശുക്കൾ, കുട്ടികൾ, ഗർഭിണികൾ എന്നിവരും പോഷകാഹാര കുറവ് ഉള്ളവർ, പ്രമേഹം, വൃക്കരോഗങ്ങൾ, ഹൃദ്രോഗം മുതലായവയുള്ളവരും ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ചൂട് കുരു, സൂരാഘാതം, സൂര്യാതപം, പേശി വലിവ്, ചർമ്മ രോഗങ്ങൾ, വയറിളക്ക രോഗങ്ങൾ, നേത്ര രോഗങ്ങൾ, ചിക്കൻപോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ ചൂട് കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. കുട്ടികളിലെ ക്ഷീണം, തളർച്ച, അമിതമായ കരച്ചിൽ, ഭക്ഷണം കഴിക്കാൻ മടികാണിക്കുക, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കണ്ണുകൾ കുഴിഞ്ഞതായി കാണപ്പെടുക എന്നിവ വേനൽ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടാകാം. ഈ ലക്ഷണങ്ങൾ പ്രകടമായാൽ വൈദ്യ പരിശോധയ്ക്ക് വിധേയരാകണമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന ചൂട് കുരു കുട്ടികളെയാണ് കൂടുതൽ ബാധിക്കുന്നത്. ഇങ്ങനെയുള്ളവർ അധികം വെയിൽ ഏൽക്കാതിരിക്കുകയും ചൂടുകുരു ബാധിച്ച ശരീരഭാഗങ്ങൾ എപ്പോഴും ഈർപ്പരഹിതമായി സൂക്ഷിക്കുകയും വേണമെന്ന് ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു

LEAVE A REPLY