സംസ്ഥാനത്ത് ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി; ജാഗ്രതാനിർദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ആലപ്പുഴ ജില്ലയിൽ താറാവുകളിൽ പക്ഷിപ്പനി കണ്ടെത്തിയതോടെ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാനിർദേശം പുറത്തിറക്കി. രോഗബാധിത പ്രദേശങ്ങളിലെ ആളുകളുടെ പനിബാധയും മറ്റ് രോഗലക്ഷണങ്ങളും രണ്ടാഴ്ച പ്രത്യേകം നിരീക്ഷിക്കും. മൂന്നു കിലോമീറ്റർ ചുറ്റളവിൽ പ്രത്യേക പനി സർവേ നടത്തും. പനിയുള്ളവരിലെ തൊണ്ടയിലെ സ്രവമെടുത്ത് പരിശോധിച്ച്, പക്ഷിപ്പനിയല്ലെന്ന് ഉറപ്പുവരുത്താനും ഉന്നതതല യോഗം തീരുമാനിച്ചു. പക്ഷിപ്പനി ബാധിച്ച പക്ഷികളുമായി ഇടപെട്ടവർ ക്വാറന്റീൻ പാലിക്കണം. ഈ പ്രദേശത്തിന് 10 കിലോമീറ്റർ ചുറ്റളവിൽവരുന്ന പ്രദേശങ്ങളിൽ നിരീക്ഷണം ശക്തിപ്പെടുത്തും. ഏതെങ്കിലും തരത്തിലുള്ള പക്ഷികൾ ചത്തുകിടക്കുന്നതുകണ്ടാൽ അക്കാര്യം അധികൃതരെ അറിയിക്കണം. ഏതെങ്കിലും സാഹചര്യത്തിൽ മനുഷ്യരിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്താൽ ഐസൊലേഷൻ സെന്ററായി ആലപ്പുഴ ജനറൽ ആശുപത്രി സജ്ജീകരിച്ചിട്ടുണ്ട്. ഗുരുതരരോഗമുണ്ടായാൽ ചികിത്സിക്കാനായി ആലപ്പുഴ മെഡിക്കൽ കോളേജിൽ സൗകര്യമൊരുക്കും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറെ നിയമിക്കും. ബോധവത്കരണം ഉറപ്പുവരുത്തും. പക്ഷികളുമായി ഇടപെട്ടവർക്കോ, പക്ഷിനശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കോ, കർഷകർക്കോ ഏതെങ്കിലും തരത്തിലുള്ള പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആശുപത്രിയിലേക്ക് മാറ്റാനായി പ്രത്യേക ആംബുലൻസ് സൗകര്യം ഉപയോഗിക്കും. അടിയന്തര സഹായങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസുമായി ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചതിട്ടുണ്ട്.

LEAVE A REPLY