തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പ്രസവത്തെതുടർന്ന് യുവതി മരിച്ചത് ചികിൽസാ പിഴവുകൊണ്ടെന്ന് പരാതി

തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പ്രസവത്തെതുടർന്ന് യുവതി മരിച്ചത് ചികിൽസാ പിഴവുകൊണ്ടെന്ന് പരാതി. കൊല്ലം ചടയമംഗലം സ്വദേശി 32 വയസുള്ള അശ്വതിയാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മെഡിക്കൽ ബോർഡ് യോഗം ചേർന്ന് പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ അശ്വതിയെ കുഞ്ഞിന് വളർച്ചക്കുറവുള്ളതിനാൽ ഡോക്ടർമാരുടെ നിർദേശപ്രകാരം തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശാസ്ത്രക്രിയയിലൂടെ ആൺകുഞ്ഞിന് ജന്മം നൽകുകയും രാത്രിയോടെ വയറു വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് തൊട്ടടുത്ത ദിവസം അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു. പിന്നീട് മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിൽ മരണ കാരണം വ്യക്തമല്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. അന്വേഷണത്തിന്റെ ഭാ​ഗമായി ആന്തരികാവയവങ്ങളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുട്ടി എസ് എ ടി ആശുപത്രിയിൽ പരിചരണത്തിൽ തുടരുകയാണ്.

LEAVE A REPLY