പാമ്പു കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവം; ചികിത്സ വൈകിയെന്ന് ആരോപണം

സുല്‍ത്താന്‍ ബത്തേരി: ക്ലാസ് മുറിയില്‍ പാമ്പു കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ചികിത്സ നല്‍കാന്‍ വൈകിയെന്ന് ആരോപണം. പുത്തന്‍കുന്ന് ചിറ്റൂരിലെ അഭിഭാഷക ദമ്പതികളായ അബ്ദുല്‍ അസീസിന്റെയും സജ്‌നയുടെയും മകള്‍ ഷഹല ഷെറിനാണ്(10) കഴിഞ്ഞ ദിവസം മരിച്ചത്. ബത്തേരി ഗവണ്‍മെന്റ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

ബുധനാഴ്ച വൈകുന്നേരം ക്ലാസില്‍ വച്ചാണ് ഷഹലയ്ക്ക് പാമ്പു കടിയേറ്റത്. എന്നാല്‍ പാമ്പ് കടിച്ചതാണെന്ന് പറഞ്ഞിട്ടും അധ്യാപകര്‍ മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് ഷഹലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മറ്റ് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിവരം അനുസരിച്ച് രക്ഷിതാവെത്തിയ ശേഷമാണ് കുട്ടിയെ ബത്തേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഡോക്ടര്‍ക്കും പാമ്പു കടിച്ചതാണെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചില്ല. പിന്നീട് റഫര്‍ ചെയ്തതനുസരിച്ചു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

LEAVE A REPLY