നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് തേടി ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി മാറ്റിവച്ചു

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി അടുത്ത മാസം മൂന്നിലേക്ക് മാറ്റിവച്ചു. വാദത്തിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്.

മെമ്മറി കാര്‍ഡ് പ്രതിക്ക് നല്‍കുന്നത് ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് പ്രോസിക്യുഷന്‍ നിലപാട്. നേരത്തെ സെഷന്‍സ് കോടതി മുതല്‍ ഹൈക്കോടതി വരെ ദിലീപിന്റെ ഈ ആവശ്യം തള്ളിയിരുന്നു. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ദിലീപ് ശ്രമിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷന്റെ മറ്റൊരു ആരോപണം.

2017 ഫെബ്രുവരിയിലാണ് യുവനടിയെ കൊച്ചിയില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. കേസിന്റെ വിചാരണ എറണാകുളം പ്രത്യേക കോടതിയില്‍ നടക്കാനിരിക്കുകയാണ്.