നടിയെ ആക്രമിച്ച കേസ് വിചാരണ ആരംഭിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രഹസ്യ വിചാരണ നടപടികൾ ആരംഭിച്ചു. എറണാകുളത്തെ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. വിചാരണ നടപടികൾക്കായി നടിയും ദിലീപടക്കമുള്ള എല്ലാ പ്രതികളും കോടതിയിലെത്തി. കേസിനാസ്പദമായ സംഭവം നടന്ന് രണ്ട് വർഷവും 11 മാസവും പിന്നിടുന്ന ഇന്നാണ് വിചാരണ നടപടികൾ തുടങ്ങുന്നത്.ആദ്യ ദിവസമായ ഇന്ന് ആക്രമിക്കപ്പെട്ട നടിയുടെ വിസ്താരമായിരിക്കും നടക്കുക.

ഇത് ഏകദേശം നാലു ദിവസം നീണ്ടു നിൽക്കുമെന്നാണ് കണക്കുകൂട്ടൽ. രഹസ്യ വിചാരണയായതിനാൽ വിചാരണ നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് വിലക്കുണ്ട്. ഇരയുടെ സ്വകാര്യത സംരക്ഷിക്കേണ്ടതുകൊണ്ട് തന്നെ അടച്ചിട്ട കോടതി മുറിയിലായിരിക്കും വിചാരണ നടക്കുക. വിചാരണയുമായി ബന്ധപ്പെട്ട അഭിഭാഷകർക്ക് മാത്രമെ കൊച്ചിയിലെ വിചാരണ കോടതിയിലേക്ക് പ്രവേശനമുള്ളു. ആദ്യ ഘട്ടത്തിൽ 135 സാക്ഷികളുടെ വിസ്താരം നടക്കും. അതിൽ മലയാള സിനിമയിലെ പ്രമുഖ നടി നടൻമാർ ഉൾപ്പെടെയുള്ളവർ ഉണ്ടാകും.

2012 ലാണ് കേസുമായി ബന്ധപ്പെട്ട ഗൂഡാലോചനയുടെ തുടക്കമെന്നും ദിലീപ് ഈ ഗൂഢാലോചനയിൽ ദിലീപ് പങ്കാളിയാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിർണായക കണ്ടെത്തൽ. ദിലീപിന് മേൽ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളതെങ്കിലും മറ്റ് പ്രതികൾ ചെയ്ത കുറ്റങ്ങളും ദിലീപിൽ ആരോപിക്കപ്പെടും. ചലച്ചിത്ര പ്രവർത്തകരുടേത് അടക്കം 32 ഓളം രഹസ്യമൊഴികളും കേസിൽ ഉണ്ട്. ഒരു പോലീസ് ഉദ്യോഗസ്ഥനടക്കും രണ്ടുപേർ ഈ കേസിൽ മാപ്പുസാക്ഷികളാണ്.
കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ദിലീപിനെതിരേ പോലീസ് ചുമത്തിയിട്ടുള്ളത്. പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ദിലീപ് നല്‍കിയ വിടുതല്‍ഹര്‍ജി വിചാരണ കോടതി തള്ളിയിരുന്നു. കേസില്‍ ദിലീപ് അടക്കമുള്ള പന്ത്രണ്ട് പ്രതികള്‍ക്കെതിരേയാണ് നേരത്തെ കൊച്ചിയിലെ പ്രത്യേക കോടതി കുറ്റം ചുമത്തിയിരുന്നത്. ആറ് മാസത്തിനുള്ളില്‍ കേസിലെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

LEAVE A REPLY