ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീട്ടില്‍ പിണറായി എത്തില്ല

കണ്ണൂര്‍ : കാസര്‍ഗോട്ട് പാര്‍ട്ടി പരിപാടികള്‍ക്കായി എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും വീട്ടില്‍ എത്തില്ല. കൊലപാതകത്തില്‍ സി.പി.എം. പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി കാസര്‍ഗോട്ട് എത്തുന്ന സാഹചര്യത്തില്‍ സ്വാഭാവികമായും മുഖ്യമന്ത്രി കൊല്ലപ്പെട്ട യുവാക്കളുടെ വീട്ടില്‍ എത്തുമെന്ന പ്രതീക്ഷ ഉയര്‍ന്നിരുന്നു. എന്നാല്‍, സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ പിന്മാറ്റമെന്നാണ് സൂചന.

10 മണിക്ക് നിശ്ചയിച്ച എ.കെ.ജി മന്ദിരം തറക്കല്ലിടില്‍ ചടങ്ങില്‍ 35 മിനിട്ടോളം വൈകിയാണ് മുഖ്യമന്ത്രി എത്തിയത്.

മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കണമെന്നും അദ്ദേഹത്തോട് കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

അതിനിടയില്‍ കൊല്ലപ്പെട്ട ശരത്‌ലാലിനെ അധിക്ഷേപിച്ച് മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ രംഗത്ത് വന്നു. ശരത്‌ലാല്‍ കോണ്‍ഗ്രസ് ക്രിമിനലാണെന്നും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്നയാളാണ് ശരത്‌ലാല്‍ എന്നും കോണ്‍ഗ്രസ് ക്രിമിനലുകളുടെ നാടാണ് കല്യോട്ട് എന്നും പറഞ്ഞു.

സി.പി.ഐക്കാരനായ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ സന്ദര്‍ശനത്തില്‍ സി.പി.എം. നേതാക്കള്‍ ഇന്നലെ നീരസം വ്യക്തമാക്കിയിരുന്നു. നേരത്തേ കണ്ണൂരില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്ന് പല കോണില്‍നിന്നും അഭിപ്രായമുയര്‍ന്നിരുന്നു. അതുണ്ടായില്ല. എന്നാല്‍ മണ്ണാര്‍ക്കാട്ട് കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ വീട്ടില്‍ പോകുകയും ചെയ്തു. ഷുഹൈബ് വധത്തില്‍ സി.പി.എം. പ്രവര്‍ത്തകരും സഫീര്‍ വധക്കേസില്‍ സി.പി.ഐ. പ്രവര്‍ത്തകരുമാണു പ്രതികള്‍.

ഷുഹൈബ് വധക്കേസില്‍ മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നതും വിമര്‍ശനത്തിനിടയാക്കി. ആറു ദിവസത്തിനുശേഷം കൊലപാതകത്തെ അപലപിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്ത് കടമ തീര്‍ത്തു. ഷുഹൈബ് വധക്കേസിനെ അപലപിക്കണമെന്ന ആവശ്യത്തിനു നേരേ മുഖംതിരിച്ച ദിവസങ്ങളില്‍ത്തന്നെ, സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ കണ്ണിറുക്കല്‍ ഗാനരംഗത്തിനു പിന്തുണ പ്രഖ്യാപിച്ചതും വിമര്‍ശനം വിളിച്ചുവരുത്തി.

ഇരട്ടക്കൊലപാതകത്തില്‍ സി.പി.എം. പ്രതിക്കൂട്ടില്‍ നില്‍ക്കെ സി.പി.ഐയില്‍നിന്നുള്ള മന്ത്രി ഇ. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചതിനെച്ചൊല്ലി മുന്നണിക്കുള്ളില്‍ വിവാദം. ചന്ദ്രശേഖരന്റെ സന്ദര്‍ശനത്തെ ആദ്യം വിമര്‍ശിച്ച എല്‍.ഡി.എഫ്. കണ്‍വീനര്‍, എ. വിജയരാഘവന്‍ പിന്നീടു തിരുത്തി.

സി.പി.ഐയില്‍ ചര്‍ച്ച ചെയ്തിട്ടായിരുന്നു മന്ത്രിയുടെ സന്ദര്‍ശനമെന്നു വ്യക്തമായതോടെയായിരുന്നു തിരുത്ത്. എല്‍.ഡി.എഫ്. നേതാക്കള്‍ ഈയൊരു സാഹചര്യത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതു നല്ല സന്ദേശം നല്‍കാനാണെന്നു കരുതുന്നില്ലെന്നായിരുന്നു വിജയരാഘവന്റെ ആദ്യ പ്രതികരണം. എന്നാല്‍, മന്ത്രിയുടെ സന്ദര്‍ശനത്തെ താന്‍ വിമര്‍ശിച്ചെന്ന നിലയില്‍ ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചരണം വസ്തുതകള്‍ക്കു നിരക്കുന്നതല്ലെന്ന് അദ്ദേഹം പിന്നീടു പ്രസ്താവനയില്‍ പറഞ്ഞു.

LEAVE A REPLY