സാന്ദ്രയെ മര്‍ദിച്ചെന്ന ആരോപണം നിഷേധിച്ച് വിജയ് ബാബു

കൊച്ചി: താന്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് നിര്‍മ്മാതാവും നടിയുമായ സാന്ദ്രാ തോമസ് പോലീസില്‍ നല്‍കിയ പരാതി കെട്ടിച്ചമച്ചതാണെന്ന് നടന്‍ വിജയ് ബാബു. ഫേസ്ബുക്ക് പേജിലൂടെയാണ് താരം ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ: ‘എനിക്കെതിരെ ഒരു വ്യാജ പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. എന്റെ ഏറ്റവും വിശ്വസ്തയായിരുന്ന സുഹൃത്തും അവരുടെ ഭര്‍ത്താവും ചേര്‍ന്നാണ് പരാതി നല്‍കിയിരിക്കുന്നത്. ബിസിനസ് സംബന്ധമായ ചില തര്‍ക്കങ്ങളാണ് അവരെ ഇതിലേക്ക് നയിച്ചത്. എന്റെ നിരപരാധിത്വം ഞാന്‍ തെളിയിക്കും’.

ഇന്നലെയാണ് ആരോപണത്തിന് ഇടയായ സംഭവം.
സാന്ദ്രയും വിജയ് ബാബുവും ചേര്‍ന്നു ഫ്രൈഡേ ഫിലിംസ് എന്ന കമ്പനി നടത്തി വരികയായിരുന്നു. ഇടയ്ക്ക് ഇരുവരും തമ്മില്‍ കമ്പനിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കമുണ്ടായി. ഇതിന്റെ ബാക്കിയെന്നവണ്ണം
ഇന്നലെ വിജയ് ബാബുവിന്റെ കൊച്ചിയിലെ ഓഫീസില്‍ സംസാരിക്കാനെത്തിയ സാന്ദ്ര തോമസിനെ വിജയ് ബാബുവും കൂട്ടാളികളും ചേര്‍ന്നു മര്‍ദ്ദിച്ചു എന്നാണു പരാതി. എളമക്കര പോലീസ് ആശുപത്രിയില്‍ എത്തി സാന്ദ്രയുടെ മൊഴിയെടുത്തു.

ഫിലിപ്‌സ് ആന്റ് മങ്കിപെന്‍, പെരുച്ചാഴി, അടി കപ്യാരേ കൂട്ടമണി തുടങ്ങി പത്തോളം ചിത്രങ്ങള്‍ ഇരുവരും ചേര്‍ന്ന് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ചിട്ടുണ്ട്

LEAVE A REPLY