ഇടുക്കിയില്‍ ഒഡീഷ സ്വദേശിനി കൊല്ലപ്പെട്ടത് ക്രൂര പീഡനത്തിന് ഒടുവിലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ഇടുക്കി: കുട്ടിക്കാനത്ത് എസ്‌റ്റേറ്റില്‍ ഇതരസംസ്ഥാനക്കാരിയായ യുവതി കൊല്ലപ്പെട്ടത് ക്രൂരപീഡനത്തെ തുടര്‍ന്നാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തലയ്ക്കുപിന്നില്‍ അടിച്ച് ബോധം കെടുത്തിയാണ് പ്രതികള്‍ യുവതിയെ വീഴ്ത്തിയത്. പ്രതിരോധിച്ചപ്പോള്‍ വാക്കത്തികൊണ്ട് വെട്ടി. ക്തംവാര്‍ന്നൊഴുകിയ നിലയില്‍ വലിച്ചിഴച്ചു കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. പീഡനശേഷം നെഞ്ചിലും വയറ്റിലും വെട്ടി മരണം ഉറപ്പിച്ചുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. അറസ്റ്റിലായ യുവതിയുടെ അയല്‍വാസികളായ രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ കുറ്റം സമ്മതിച്ചതായാണ് സൂചനകള്‍. പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും.

സ്വകാര്യ തേയില എസ്റ്റേറ്റിലെ തൊഴിലാളിയായ ഒഡീഷ സ്വദേശി സബിത മാജി പുതുവത്സരദിനത്തിലാണു കൊല്ലപ്പെട്ടത്. ജോലികഴിഞ്ഞെത്തിയ ഭര്‍ത്താവ് നടത്തിയ തിരച്ചിലില്‍ യുവതിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല.

സബിതയുടെ അയല്‍വാസികളും എസ്റ്റേറ്റിലെ ജീവനക്കാരുമാണ് കേസിലെ പ്രതികളായ ഒഡീഷാ സ്വദേശി ഭോലക് പത്രയും, തമിഴ്നാട് സ്വദേശി വിശ്വനാഥനും. ഞായറാഴ്ച വിറക് ശേഖരിക്കുന്നതിനിടെയായിരുന്നു സബിതയ്ക്കു നേരെയുള്ള ആക്രമണം.

ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കാണാതായ സബിതയുടെ മൃതദേഹം അര്‍ധരാത്രിയോടെയാണു കണ്ടെത്തിയത്. വിവസ്ത്രമാക്കപ്പെട്ട നിലയിലുള്ള മൃതദേഹത്തില്‍ എട്ടിടങ്ങളില്‍ വെട്ടേറ്റ പാടുകളുണ്ടായിരുന്നു. മൃതദേഹം കിടന്നിരുന്ന സ്ഥലത്തുനിന്നു കുറച്ചകലെയായി സബിത ശേഖരിച്ചതെന്നു കരുതുന്ന വിറകുകള്‍ കണ്ടെത്തി. ഇതിനു സമീപം രക്തം തളംകെട്ടികിടക്കുന്നുണ്ടായിരുന്നു. ഫൊറന്‍സിക് വിദഗ്ദരും ഡോഗ് സക്വാഡുമെത്തി നടത്തിയ പരിശോധനയിലാണ് നിര്‍ണായക തെളിവുകള്‍ ലഭിച്ചത്.

LEAVE A REPLY