ഒടുവില്‍ അഴിയ്ക്കുള്ളില്‍ ;ഇനി തടവറയില്‍ ചിന്നമ്മയായി ശശികല

ബംഗുളൂരു : മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള പിടിവലിയ്ക്കിടെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇന്ന് ബംഗളുരുവിലെ പ്രത്യേക കോടതിയില്‍ കീഴടങ്ങിയ ശശികലയെ പരപ്പന അഗ്രഹാര ജയിലിലടച്ചു. ശിക്ഷ ഏറ്റുവാങ്ങുന്നതിന് മുമ്പ് രണ്ടാഴ്ച സമയം അനുവദിക്കണമെന്ന ശശികലയുടെ അപേക്ഷ കോടതി തള്ളി. ശശികലയ്‌ക്കൊപ്പം കേസില്‍ പ്രതിയായ ഇളവരശിയും കീഴടങ്ങി. മറ്റൊരു പ്രതിയായ സുധാകരന്‍ നാളെ കോടതിയില്‍ കീഴടങ്ങും.

ഇതിനിടെ, ശശികലക്ക് മരുന്നും വസ്ത്രങ്ങളുമായി കര്‍ണ്ണാടകയിലെത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനം അജ്ഞാതര്‍ അടിച്ചു തകര്‍ത്തു.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം രാവിലെ ചെന്നൈയില്‍ നിന്നും പുറപ്പെട്ട ശശികല വൈകുന്നേരം 5.15 ഓടെയാണ് കോടതിയിലെത്തിയത്. കോടതി പരിസരത്ത് പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു. വൈദ്യ പരിശോധനക്ക് ശേഷം ശശികലയെയും ഇളവരശിയെയും ഏഴാം നമ്പര്‍ സെല്ലിലേക്ക് മാറ്റി.