ശബരിമല സ്വര്‍ണക്കടത്ത്: കൊടിമരം മാറ്റിസ്ഥാപിച്ചതും അന്വേഷിക്കും

ശബരിമലയില്‍ കൊടിമരത്തില്‍ സ്ഥാപിച്ചിരുന്ന വാഹനം തന്ത്രിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തതിന് പിന്നാലെ കൊടിമരം മാറ്റിസ്ഥാപിച്ചതും അന്വേഷണ പരിധിയില്‍ കൊണ്ടുവരാന്‍ എസ്.ഐ.ടി. ശബരിമലയില്‍ 2017ലാണ് കൊടിമരം മാറ്റിസ്ഥാപിച്ചത്. പ്രയാര്‍ ഗോപാലകൃഷ്ണന്‍ ആയിരുന്നു ഈ കാലയളവില്‍ പ്രസിഡന്റ്. ഹൈക്കോടതി നിര്‍ദേശപ്രകാശം എസ്‌ഐടിയും ദേവസ്വം വിജിലന്‍സും അന്വേഷണം ആരംഭിച്ചു.

പഴയ കൊടിമരം ജീര്‍ണിച്ച സാഹചര്യത്തിലാണ് പുതിയ കൊടിമരം സ്ഥാപിച്ചത്. ഇതിന് പിന്നാലെയാണ് കൊടിമരത്തിലെ വാജി വാഹനവും അഷ്ടദിക്ക് പാലകന്മാരും കാണാതാകുന്നത്. വര്‍ഷങ്ങളുടെ പഴക്കമുള്ള ഇവ രാജാവിന്‍ കാലഘട്ടത്തില്‍ സമ്മാനം ലഭിച്ചതാണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. വാജി വാഹനം കണ്ടെത്തിയെങ്കിലും അഷ്ടദിക്ക്പാലകന്മാര്‍ എവിടെയാണെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. കട്ടിളപ്പാളി കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തതിന് ശേഷം എസ്‌ഐടി സംഘം തന്ത്രിയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും വാജിവാഹനം കണ്ടെത്തി കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.