ചികിത്സാ പിഴവുകളില്‍ പരാതി പരിശോധിക്കാന്‍ വിദഗ്ധ സമിതി വേണമെന്ന് കോടതി

സംസ്ഥാനത്ത് ചികിത്സാ പിഴവുകള്‍ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിക്കുന്നതിനുള്ള കരട് മാര്‍ഗരേഖ പുറത്തിറക്കി ഹൈക്കോടതി. 12 നിര്‍ദേശങ്ങളടങ്ങിയ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധ പാനലും ഉന്നതധികാര സമിതിയും രൂപീകരിക്കണമെന്ന് ജസ്റ്റിസ് വി.ജി അരുണ്‍ ഉത്തരവിട്ടു. ചികിത്സാപ്പിഴവ് ആരോപിച്ച് പരാതി ലഭിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഉടന്‍ തന്നെ ലഭ്യമായ എല്ലാ രേഖകളും പരിശോധിക്കണം. ഡോക്ടറുടെ കുറിപ്പ്, നഴ്‌സിന്റെ ഡയറി, ഡ്യൂട്ടി ചാര്‍ട്ട്, ഷിഫ്റ്റ് റിപ്പോര്‍ട്ട്, ഹാജര്‍ നില, ചികിത്സാ വിവരങ്ങള്‍, രോഗിയുടെ സമ്മതപത്രം, ലാബ് റിപ്പോര്‍ട്ട്, ഡിസ്ചാര്‍ജ് സമ്മറി തുടങ്ങിയവയെല്ലാം ശേഖരിക്കണം തുടങ്ങി കേസുകള്‍ അടിയന്തിരമായി വിചാരണ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന നിര്‍ദ്ദേശങ്ങളാണ് കോടതി മുന്നോട്ടുവച്ചത്. ചികിത്സാ പിഴവിനെ തുടര്‍ന്ന് രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍ പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദ്ദേശം.