ബംഗളൂരുവിൽ ചില ബേക്കറികളിൽ വിൽക്കുന്ന കേക്കുകളിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്

ബംഗളൂരുവിൽ ചില ബേക്കറികളിൽ വിൽക്കുന്ന കേക്കുകളിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. കർണാടക ഭക്ഷ്യസുരക്ഷാ ഗുണ നിലവാരവകുപ്പ് ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കബാബ്, മഞ്ചൂറിയൻ, പാനി പൂരി എന്നിവയുൾപ്പെടെ സംസ്ഥാനത്തെ ചില തെരുവ് ഭക്ഷണ സാമ്പിളുകളിൽ കാർസിനോജൻ എന്നറിയപ്പെടുന്ന ചേരുവകളുടെ സാന്നിധ്യത്തെക്കുറിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സമാനമായ ആശങ്കകൾ ഉന്നയിച്ച് രണ്ട് മാസത്തിന് ശേഷമാണ് പുതിയ റിപ്പോർട്ട് പുറത്ത് വന്നിട്ടുള്ളത്. ഓഗസ്റ്റിൽ 235 കേക്ക് സാമ്പിളുകൾ പരിശോധിച്ചതിൽ 223 എണ്ണം സുരക്ഷിതമാണെന്ന് കണ്ടെത്തിയെങ്കിലും 12 എണ്ണത്തിൽ അപകടകരമായ തോതിൽ കൃത്രിമ കളറിംഗ് അടങ്ങിയിരുന്നുവെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യക്തമാക്കി. കേക്കുകളിൽ ഉപയോഗിക്കുന്ന കൃത്രിമ നിറങ്ങളായ അല്ലുറ റെഡ്, സൺസെറ്റ് യെല്ലോ എഫ്‌സിഎഫ്, സ്ട്രോബെറി റെഡ്, ടാർട്രാസൈൻ,കാർമോയ്‌സിൻ എന്നിവ സുരക്ഷിതമായ അളവിന് മുകളിൽ ഉപയോഗിച്ചാൽ ക്യാൻസർ സാധ്യത വർധിക്കും. കൂടാതെ, മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം. ചുവന്ന വെൽവെറ്റ്, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങിയ ജനപ്രിയ ഇനങ്ങളിലുള്ള കേക്കുകളിൽ ഈ നിറങ്ങൾ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ഇത് ആരോഗ്യത്തിന് കാര്യമായ അപകടങ്ങൾ ഉണ്ടാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ബേക്കറികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി