അന്നാ സെബാസ്റ്റ്യന്റെ മരണകാരണം തൊഴിൽ ഭാരം മൂലമാണെന്ന ആരോപണത്തിൽ അന്വേഷണം പ്രഖാപിച്ച് കേന്ദ്രം

പൂനെയിൽ ചാർട്ടേർഡ് അക്കൗണ്ടന്‍റ് ആയി ജോലി ചെയ്യ്തിരുന്ന മലയാളി യുവതി അന്നാ സെബാസ്റ്റ്യന്റെ മരണകാരണം തൊഴിൽ ഭാരം മൂലമാണെന്ന ആരോപണത്തിൽ അന്വേഷണം പ്രഖാപിച്ച് കേന്ദ്രം. തൊഴിലിടത്തെ ചൂഷണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ശോഭാ കരന്തലജെ എക്സ് പ്ലാറ്റ്ഫോമിൽകുറിച്ചു. മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്റെ എക്സ് പ്ലാറ്റ് ഫോമിലെ കുറിപ്പ് പങ്കുവെച്ചായിരുന്നു കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിയുടെ പ്രതികരണം. പുണെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് ഇ.വൈ കമ്പനിയിൽ ജോലിചെയ്യതിരുന്ന മകളുടെ മരണം ജോലിഭാരം മൂലമാണ് സംഭവിച്ചതെന്നും ജോലിഭാരം കാരണം ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും കഴിയാത്ത സാഹചര്യമായിരുന്നുവെന്നും അച്ഛന്‍ സിബി ജോസഫ് ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം അന്നയുടെ അമ്മ ഇ.വൈ കമ്പനി സി.ഇ.ഒയ്ക്ക് അയച്ച കത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവിച്ചത് ദുഃഖകരമായ കാര്യമാണെന്നും ഇത് അസ്വസ്ഥപ്പെടുത്തുന്നുവെന്നും രാജീവ് ചന്ദ്ര ശേഖൻ എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചിരുന്നു. സംഭവത്തേക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.