CASP പദ്ധതിയിൽ വ്യാജമായി പേര് ചേർക്കുന്നവർക്കെതിരെയും, വ്യാജ കാർഡുണ്ടാക്കി വിതരണം നടത്തുന്നവർക്കെതിരേയും കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്

സാധാരണക്കാർക്ക്‌ പ്രതിവർഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്ന, സംസ്ഥാന സർക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ വ്യാജമായി പേര് ചേർക്കുന്നവർക്കെതിരെയും, വ്യാജ കാർഡുണ്ടാക്കി വിതരണം നടത്തുന്നവർക്കെതിരേയും കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇത്തരം വ്യാജ കാർഡുകൾ ഉപയോഗിച്ച് ചികിത്സാ ആനുകൂല്യം നേടാൻ സാധിക്കില്ല. ആരോഗ്യവകുപ്പ്‌ അറിയാതെ അനധികൃതമായിട്ടാണ് ഇത്തരം ക്യാമ്പ്‌ നടത്തി പണംവാങ്ങിയുള്ള കാർഡുവിതരണം നടക്കുന്നത്. ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിലൂടെ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന കാസ്‌പ്‌ പദ്ധതിയിൽ 42 ലക്ഷം പേർ അംഗങ്ങളാണ്‌. 581 സർക്കാർ, സ്വകാര്യ ആശുപത്രികളിലൂടെയാണ് സൗജന്യ ചികിത്സ ലഭ്യമാക്കുന്നത്‌. ഇത്തരത്തിൽ എംപാനൽ ചെയ്ത ആശുപത്രികളിൽ സജ്ജമാക്കിയ കാസ്‌പ്‌ കിയോസ്‌കുകൾ മുഖേന മാത്രമാണ് അനുബന്ധ സേവനങ്ങൾ ലഭ്യമാകുന്നത്. എന്നാൽ അനധികൃതമായി പ്രാദേശികമായി സംഘടിപ്പിക്കുന്ന ക്യാമ്പുകൾ മുഖേന പുതിയ അംഗങ്ങളെ ചേർക്കുന്നുവെന്നും കാർഡ് പുതുക്കി നൽകുന്നുവെന്നും തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നതായും കാർഡ് പ്രിന്റ് ചെയ്ത് നൽകി പണം കൈപ്പറ്റുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് നിയമവിരുദ്ധമാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. പദ്ധതിയിൽ ഗുണഭോക്താക്കളെ പുതുതായി ഉൾപെടുത്താനോ കാർഡ് പ്രിന്റ് ചെയ്ത് നൽകാനോ പദ്ധതി നടത്തിപ്പ് ചുമതലയുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയോ സർക്കാരോ മറ്റാരേയും ചുമതലപ്പെടുത്തിയിട്ടില്ല. ആയതിനാൽ തന്നെ സർക്കാരിന്റെ അനുമതിയില്ലാതെ ഇത്തരം ഏജൻസികൾ നടത്തുന്ന നിയമവിരുദ്ധമായ എൻറോൾമെന്റ് ക്യാമ്പുകളിൽ പങ്കെടുക്കരുത്. ഇത്തരത്തിൽ പണം നൽകി കാർഡ് പ്രിന്റ് ചെയ്ത് വഞ്ചിക്കപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണെന്നും പൊതുജനങ്ങൾക്ക് മന്ത്രി മുന്നറിയിപ്പ് നൽകി.