ഡിഎൽഎഫ് ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാരുടെ ചർദ്ദിക്കും വയറിളക്കത്തിനും കാരണം ആസ്ട്രോ,റോട്ട വൈറസുകളുടെ സാന്നിധ്യം; ആരോഗ്യമന്ത്രി വീണ ജോർജ്

കാക്കനാട് ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാർക്ക് ഛർദിയും വയറിളക്കവും ഉണ്ടാകാൻ കാരണമായത് ഭക്ഷണം, വെള്ളം എന്നിവയിലൂടെ പകരുന്ന ആസ്ട്രോ, റോട്ട വൈറസുകളുടെ സാന്നിധ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഫ്ലാറ്റിലെ വിവിധ ബ്ലോക്കുകളിൽ നിന്നും പരിശോധനയ്ക്ക് വിധേയമാക്കിയ കുടിവെള്ള സാംപിളുകളിൽ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഓവർ ഹെഡ് ടാങ്കുകളിലെയും ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്നുള്ള ടാങ്കുകളിലെയും ശുചീകരണവും ക്ലോറിനേഷനും ശരിയായ രീതിയിൽ നടത്തിയിരുന്നില്ലെന്നും കണ്ടെത്തി. രോഗബാധ തടയുന്നതിനായി ആരോഗ്യ വകുപ്പ് ബന്ധപ്പെട്ട വകുപ്പുകളുമായും ഫ്ലാറ്റിലെ ഉത്തരവാദിത്തപ്പെട്ടവരുമായും സഹകരിച്ച് നടപടികൾ സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. ജലസ്രോതസ്സുകളിലും ജലസംഭരണികളിലും കൃത്യമായ ഇടവേളകളിൽ അണുനശീകരണം നടത്തുന്നുവെന്ന് ഉറപ്പാക്കുന്നുണ്ട്. വെള്ളത്തിന്റെ ഗുണനിലവാര പരിശോധന ഓരോ ദിവസവും നടത്തുന്നു. കൃത്യമായ ഇടവേളകളിൽ ക്ലോറിനേഷൻ നടത്തുന്നു. ആറു മാസത്തിലൊരിക്കൽ വെള്ളത്തിന്റെ ബാക്ടീരിയോളജിക്കൽ, കെമിക്കൽ പരിശോധന നടത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.