മൂവാറ്റുപുഴയിൽ എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

മൂവാറ്റുപുഴയിൽ എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തി വെറ്ററിനറി കോളജിൽ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീച്ചത്. സംഭവത്തെ തുടർന്ന് മൂവാറ്റുപുഴ നഗരസഭ കൗൺസിൽ അടിയന്തരയോഗം വിളിച്ചു ചേർത്തു. നായയുടെ ആക്രമണമുണ്ടായ സ്ഥലങ്ങളിൽ നായ്ക്കളെ നിരീക്ഷിക്കും എന്നും തെരുവുനായ്ക്കളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നത് പരിശോധിക്കുമെന്നും നഗരസഭാ ചെയർമാൻ വ്യക്തമാക്കി. ഈ മാസം 9ന് രാവിലെ എട്ടുമണിയോടെയാണ് മൂവാറ്റുപുഴ വെള്ളൂർക്കുന്നത്ത് കരിഓയിൽ ശുദ്ധീകരിക്കുന്ന സ്ഥലത്തെ വളർത്തുനായ ഒൻപതു പേരെ ആക്രമിച്ചത്. ഇതിൽ എട്ടുപേർക്കു കടിയേറ്റു. മറ്റൊരു നായയെയും ആടിനെയും പശുവിനെയും ഈ നായ കടിച്ചിരുന്നു. ഏറ്റുമാനൂരിൽ നിന്ന് നായപിടിത്ത വിദഗ്ധനെത്തിയാണ് അഞ്ച് മണിക്കൂറകൾക്കുശേഷം നായയെ പിടികൂടിയത്. തുടർന്ന് നായയെ പത്ത് ദിവസത്തേക്കു നിരീക്ഷിക്കാനായി നഗരസഭ വളപ്പിൽ പ്രത്യേകം കൂട്ടിലിട്ടിരിക്കുകയായിരുന്നു. നായ കടിച്ച എല്ലാവരെയും മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുത്തിവെപ്പ് നൽകിയിട്ടുണ്ട്.