സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്

സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. 11 മാസത്തിനിടെ സംസ്ഥാനത്ത് 5000ല്‍ അധികം രോഗബാധിതര്‍ ഉണ്ടായെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. 356 പേര്‍ എലിപ്പനി ബാധിച്ചു മരിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലെ കണക്കുകളാണിതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം മരിച്ച 386 പേരില്‍ 207 പേര്‍ക്ക് മരണത്തിന് മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. 149 പേരുടെ മരണം എലിപ്പനി ലക്ഷണങ്ങളോടെയുമാണ്. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ആശങ്കയിലാണ് ആരോഗ്യവകുപ്പും പൊതുജനങ്ങളും. എലി, പൂച്ച, നായ, കന്നുകാലികള്‍ എന്നിവയുടെ മൂത്രത്തിലുമുള്ള ലപ്‌റ്റോ സ്‌പൈറോ ബാക്ടീരിയകളാണ് എലിപ്പനിക്ക് കാരണം. ശരീരത്തിലുണ്ടാകുന്ന ചെറിയ മുറിവുകളിലൂടെയും രോഗബാധയുണ്ടാകാം. ശക്തമായ തലവേദനയോടും, ശരീരവേദനയോടും കൂടിയ പനിയാണ് പ്രധാന ലക്ഷണം. കഠിനമായ ക്ഷീണം, പേശി വേദന, നടുവേദന, വയറിളക്കം എന്നിവയും ലക്ഷണങ്ങളാണ്. പ്രാരംഭഘട്ടത്തില്‍ ചികിത്സിച്ചാല്‍ പൂര്‍ണമായും രോഗമുക്തി നേടാന്‍ സാധിക്കും.