എറണാകുളത് രക്താര്‍ബുദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഒമ്പത് വയസുകാരിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് സര്‍ക്കാറിനോട് ഹൈകോടതി

എറണാകുളത് രക്താര്‍ബുദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഒമ്പത് വയസുകാരിക്ക് എച്ച്.ഐ.വി ബാധിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് സര്‍ക്കാറിനോട് ഹൈകോടതി. 2018ലാണ് കുട്ടി മരിച്ചത്. തുടര്‍ന്ന് കുട്ടിയുടെ പിതാവ് നഷ്ടപരിഹാരംതേടി ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിയോ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോ മൂന്നാഴ്ചക്കകം നിലപാട് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ നിര്‍ദേശം. തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററിലെ ചികിത്സയുടെ ഭാഗമായി നല്‍കിയ രക്തത്തില്‍നിന്നാണ് കുട്ടി എച്ച്.ഐ.വി ബാധിതയായത്. കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍നിന്നാണ് ആര്‍.സി.സിയിലേക്ക് കൊണ്ടുപോയത്. അവിടെയെത്തി ആദ്യം നടത്തിയ പരിശോധനകളില്‍ എച്ച്.ഐ.വി നെഗറ്റിവായിരുന്നു. എന്നാല്‍ 49 തവണ കുട്ടിക്ക് രക്തം നല്‍കി. രക്തം നല്‍കിയ ഒരാള്‍ എച്ച്.ഐ.വി ബാധിതനായിരുന്നു എന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. പിന്നീട് കുട്ടിയും എച്ച്.ഐ.വി പോസിറ്റിവായി. പരിശോധനക്ക് അന്നുപയോഗിച്ചിരുന്ന സാങ്കേതികവിദ്യ എച്ച്.ഐ.വി ബാധ ഉടനടി കണ്ടെത്താന്‍ പര്യാപ്തമായിരുന്നില്ല എന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. നിലവില്‍ രക്തപരിശോധനക്ക് ഉപയോഗിക്കുന്ന സംവിധാനം എന്താണെന്നും ഉപകരണത്തിന്റെ വിശദാംശങ്ങളും അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഉന്നതതല ചര്‍ച്ചകള്‍ക്കുശേഷം നഷ്ടപരിഹാരം സംബന്ധിച്ച് സത്യവാങ്മൂലം നല്‍കാനാണ് നിര്‍ദേശം. ഹർജി ഏപ്രില്‍ 4ന് കോടതി വീണ്ടും പരിഗണിക്കും.