ഇന്ത്യയില്‍ സ്ലീപ് ഡിവോഴ്‌സ് വര്‍ധിക്കുന്നതായി സര്‍വേ റിപ്പോർട്ട്

ഇന്ത്യയില്‍ സ്ലീപ് ഡിവോഴ്‌സ് വര്‍ധിക്കുന്നതായി സര്‍വേ റിപ്പോർട്ട്. വിവാഹിതരായ ദമ്പതിമാരില്‍ 70 ശതമാനവും നന്നായി വിശ്രമിക്കാന്‍ പങ്കാളികളില്ലാതെ ഒറ്റയ്ക്ക് ഉറങ്ങാന്‍ താത്പര്യപ്പെടുന്നു എന്ന് ഉറക്കവുമായി ബന്ധപ്പെട്ട ഒരു ആഗോള പഠനം ചൂണ്ടിക്കാട്ടി. റെസ്‌മെഡ്‌സ് 2025-ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ ഇന്ത്യ മുന്നിലാണ്. ഇന്ത്യയിലെ 78 ശതമാനം ആളുകളാണ് സ്ലീപ് ഡിവോഴ്‌സ് നടത്തുന്നതെന്ന് സര്‍വേ വ്യക്തമാക്കി. ആഗോള തലത്തിൽ 30000 ത്തോളം ആളുകളിലാണ് സര്‍വേ നടത്തിയത്. പങ്കാളിയുടെ കൂര്‍ക്കം വലി, ശ്വാസോച്ഛ്വാസം തുടങ്ങിയ കാരണംകൊണ്ട് 32 ശതമാനവും മറ്റു അസ്വസ്ഥതകള്‍ കൊണ്ട് 12 ശതമാനവും ആളുകള്‍ മാറി കിടക്കുന്നത്. 10 ശതമാനം ആളുകള്‍ ഉറക്ക ഷെഡ്യൂള്‍ സംബന്ധിച്ച പൊരുത്തമില്ലായ്മയെ തുടര്‍ന്നും മാറികിടക്കുന്നുണ്ട്. കിടപ്പറയിലെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള സ്‌ക്രീന്‍ ഉപയോഗംമൂലം 8 ശതമാനം ആളുകള്‍ മാറി കിടക്കുന്നുണ്ടെന്നും സര്‍വേയില്‍ കണ്ടെത്തി. എന്നാൽ പങ്കാളികള്‍ ഒരുമിച്ച് ഉറങ്ങുമ്പോള്‍ അതിന്റേതായ ഗുണങ്ങള്‍ ഉണ്ടെന്നും വിദഗ്ധര്‍ വ്യക്തമാക്കി. പങ്കാളികളുമായി കിടക്ക പങ്കിടുന്നത് ലവ് ഹോര്‍മോണ്‍ എന്ന് അറിയപ്പെടുന്ന ഓക്സിടോസിന്‍ ഉത്പാദനത്തിന് കാരണമാകുന്നു. ഇത് വിഷാദം, ഉത്കണ്ഠ, സമ്മര്‍ദ്ദം തുടങ്ങിയവയുടെ അളവ് താഴ്ത്തുമെന്നും കൂടാതെ ജീവിതത്തിലും ബന്ധത്തിലും സംതൃപ്തി വര്‍ദ്ധിപ്പിക്കുമെന്നും വിവിധ പഠനങ്ങളെ ഉദ്ധരിച്ച് വിദഗ്ധര്‍ വ്യക്തമാക്കി.