ക്യാമറകളില്ലായിരുന്നെങ്കില്‍ പല യോഗങ്ങളിലും പൊട്ടിക്കരഞ്ഞു പോകുമായിരുന്നു, ശരിക്കും മുറിവേറ്റ ഒരു ജനതയുടെ വികാര വിസ്‌ഫോടനങ്ങളാണ് ഞാന്‍ പത്തനംതിട്ടയില്‍ കണ്ടത്, കെ സുരേന്ദ്രന്‍

വൈകാരികമായി പ്രതികരിച്ച് ബിജെപി ജനറല്‍ സെക്രട്ടറിയും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന്‍. ജയാപരാജയങ്ങളുടെ കണക്കുകൂട്ടലുകള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ലെന്നും യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ ആഗ്രഹിച്ചതുതന്നെ തെരഞ്ഞെടുപ്പിന്റെ അന്തിമഫലമാവണമെന്ന് നിര്‍ബന്ധവുമില്ലെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

വിജയങ്ങളില്‍ അമിതാവേശമോ പരാജയങ്ങളില്‍ നിരാശയോ പൊതുപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിക്കൂടാ എന്ന ഉത്തമബോധ്യമാണ് എന്നെ നയിക്കുന്നത്. 89 വോട്ടുകള്‍ക്ക് ചതിയിലൂടെ മഞ്ചേശ്വരത്ത് പരാജയപ്പെടുത്തിയപ്പോഴും ഇതേ വികാരമാണ് നയിച്ചത്- സുരേന്ദ്രന്‍ പറയുന്നു. ഫലം എന്തുമാവട്ടെയെന്നും ഇത്രയും വൈകാരികമായ ഒരു തെരഞ്ഞെടുപ്പനുഭവം ഇതാദ്യമാണെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നു.

പലപ്പോഴും മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ പാടുപെട്ടിട്ടുണ്ട്. ക്യാമറകളില്ലായിരുന്നെങ്കില്‍ പല യോഗങ്ങളിലും പൊട്ടിക്കരഞ്ഞു പോകുമായിരുന്നു. വികാരം അടക്കാനാവാതെ പല മുതിര്‍ന്ന പ്രവര്‍ത്തകരും പാടുപെടുന്നത് എനിക്കു കാണാമായിരുന്നു. ശരിക്കും മുറിവേറ്റ ഒരു ജനതയുടെ വികാര വിസ്‌ഫോടനങ്ങളാണ് ഞാന്‍ പത്തനം തിട്ടയില്‍ കണ്ടത്. പത്തനം തിട്ട കേരളത്തിന്റെ ഒരു പരിഛേദം തന്നെയാണ്. ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും എല്ലായിടത്തും ആഞ്ഞടിച്ച ഒരേ വികാരം തന്നെ- സുരേന്ദ്രന്‍ വ്യക്തമാക്കുന്നു.

അതേസമയം പോസ്റ്റിനെ പിന്തുണച്ചും പരിഹസിച്ചും കമന്റുകള്‍ എത്തിയിട്ടുണ്ട്. തോക്കും എന്ന് സിംപിളായി പറഞ്ഞുകൂടെ എന്നാണ് ഒരാളുടെ പരിഹാസം. അപ്പൊ ഒരു തീരുമാനമായി അല്ലേ സുരേട്ടാ എന്ന് മറ്റൊരാളും പരിഹസിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ തന്നെ ജയിക്കും എന്നാണ് സുരേന്ദ്രനെ പിന്തുണയ്ക്കുന്നവരുടെ അവകാശ വാദം.

LEAVE A REPLY