കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതിക്കായി പോരാടുന്ന കെ.കെ.ഹർഷിന വീണ്ടും ആശുപത്രിയിൽ. കൈകളിലെ അസഹനീമായ വേദനയും വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ കത്രിക നീക്കം ചെയ്ത ഭാഗത്തെ അസാധാരണമായ വളർച്ചയും കാരണമാണ് ആശുപത്രിയിലെത്തിയത്. മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹർഷിനയെ ന്യൂറോളജി, സർജറി വിഭാഗം ഡോക്ടർമാർ പരിശോധിച്ചു. വയറ്റിൽ ശസ്ത്രക്രിയ വേണമെന്നാണ് ആശുപത്രിയിൽ നിന്ന് അറിയിച്ചിരിക്കുന്നത്. തുടർ ചികിത്സയ്ക്കായി ഏറെ സാമ്പത്തിക പ്രയാസം അനുഭവിക്കുകയാണെന്നും സർക്കാർ കൂടെയുണ്ടെന്ന് പറയുന്നതല്ലാതെ ഇതുവരെ ഒരു വിധത്തിലുള്ള സഹായവും ലഭിച്ചിട്ടില്ലെന്നും ഹർഷിന ആശുപത്രിയിൽ വച്ച് മാധ്യങ്ങളോട് പ്രതികരിച്ചു. ആശുപത്രിയിൽ കിടക്ക ഒഴിവില്ലാത്തതിനാൽ അടുത്തദിവസം ഹർഷിന വീണ്ടുമെത്തി ശസ്ത്രക്രിയ്ക്കു വിധേയയാകും.



















