കോവിഡ് വാക്‌സിനേഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി

സംസ്ഥാനത്ത് കോവിഡ്-19 വാക്‌സിനേഷന്റെ പ്ലാനിംഗിനും നടത്തിപ്പിനുമായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി മന്ത്രി കെ.കെ.ശൈലജ ടീച്ചർ അറിയിച്ചു. രാജ്യത്തും സംസ്ഥാനത്തും കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ വാക്‌സിന്‍ കിട്ടുമോയെന്ന ആകാംക്ഷ വര്‍ദ്ധിപ്പിക്കുകയും പല കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുകയും ചെയ്യുന്നു. ഇത് വിപരീത ഫലമാണ് ഉണ്ടാക്കുന്നതെന്നും അതിനാലാണ് കോവിഡ് വാക്‌സിനേഷന്‍ സെഷനുകള്‍ നടത്തുന്നതിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതെന്നും ശൈലജ ടീച്ചർ വ്യക്തമാക്കി.

ഏപ്രിൽ 22 മുതൽ മുൻകൂട്ടിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ വഴി മാത്രമായിരിക്കും ഒന്നാമത്തേയും രണ്ടാമത്തേയും ഡോസുകൾ ലഭ്യമാകുക. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടാകില്ല. രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ കോവിഡ് വാക്സിനേഷൻ സെന്ററുകളിൽ ടോക്കൺ വിതരണം ചെയ്യുകയുള്ളൂ. ക്യു ഒഴിവാക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. കോവിഡ് വാക്സിനേഷനുള്ള മുൻഗണനാ പട്ടികയിലുള്ളവർക്ക് സർക്കാർ വകുപ്പുകൾ, അക്ഷയ കേന്ദ്രങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവ മുഖേന രജിസ്ട്രേഷൻ നടത്തുന്നതിന് ജില്ലകൾ മുൻകൈയെടുക്കേതാണ്.

സർക്കാർ, സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിനേഷൻ ലഭ്യതയെ അടിസ്ഥാനമാക്കി കോവിൻ വെബ് സൈറ്റിൽ സെഷനുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യുന്നുവെന്ന് ജില്ലകൾ ഉറപ്പുവരുത്തേണ്ടതാണ്.
വാക്സിനേഷൻ സെഷനുകളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കണം. വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കേണ്ടതാണ്. സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം. കൈകൾ ശുചിയാക്കാൻ സാനിറ്റൈസർ എല്ലാ കേന്ദ്രങ്ങളിലും ലഭ്യമാക്കണം.

അതാത് വാക്സിനേഷൻ കേന്ദ്രങ്ങളിലെ കോവിഷീൽഡിന്റേയും കോവാക്കിന്റേയും ലഭ്യതയനുസരിച്ച് പ്ലാൻ ചെയ്യുകയും ആ വിവരം പൊതുജനങ്ങളെ അറിയിക്കുകയും വേണം. 45 വയസിന് മുകളിലുള്ള പൗരൻമാർക്ക് ഒന്നാമത്തേതും രണ്ടാമത്തേയും കോവിഡ് വാക്സിൻ സമയബന്ധിതമായി നൽകണം. ഒന്നാം ഡോസ് സ്വീകരിച്ച ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും രണ്ടാം ഡോസ് നൽകണം.

LEAVE A REPLY