ആഗോളതലത്തില്‍ മുന്നൂറുകോടിയിലേറെ ജനങ്ങള്‍ നാഡീസംബന്ധമായ തകരാറുകളാല്‍ വലയുന്നുവെന്ന് ലോകാരോഗ്യസംഘടനയുടെ പഠന റിപ്പോര്‍ട്ട്

ആഗോളതലത്തില്‍ മുന്നൂറുകോടിയിലേറെ ജനങ്ങള്‍ നാഡീസംബന്ധമായ തകരാറുകളാല്‍ വലയുന്നുവെന്ന് ലോകാരോഗ്യസംഘടനയുടെ പഠന റിപ്പോര്‍ട്ട്. ലാന്‍സെറ്റ് ന്യൂറോളജിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2021-ലെ കണക്കുകള്‍ പ്രകാരം മൂന്നിലൊരാള്‍ എന്ന നിലയ്ക്ക് നാഡീരോഗങ്ങള്‍ അനുഭവിക്കുന്നെണ്ടെന്ന് പഠനം പറയുന്നു. നാഡീസംബന്ധമായ തകരാറുകളാല്‍ മരിക്കുന്നവരില്‍ എണ്‍പതുശതമാനത്തിലേറെയും കുറഞ്ഞ വരുമാനം ഉള്ളതോ, ഇടത്തരം വരുമാനം ഉള്ളതോ ആയ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. ഇത്തരം രോഗികളില്‍ മതിയായ ചികിത്സയും ഗുണനിലവാരവും ഉറപ്പാക്കാന്‍ അടിയന്തര ഇടപെടലുകള്‍ കൈക്കൊള്ളേണ്ടത് അനിവാര്യമാണെന്ന് ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറലായ ഡോ. ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് നിര്‍ദ്ദേശിച്ചു. നാഡീസംബന്ധമായ തകരാറുകള്‍ വ്യക്തികളേയും കുടുംബങ്ങളേയും സാമ്പത്തികമായും ഇല്ലായ്മ ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി . 1990 മുതലുള്ള കണക്കെടുത്താല്‍ നാഡീസംബന്ധമായ തകരാറുകള്‍ മൂലമുള്ള രോഗങ്ങള്‍, അകാലമരണം തുടങ്ങിയവ പതിനെട്ടു ശതമാനമായി വര്‍ധിച്ചിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നു.

LEAVE A REPLY