സംസ്ഥാനത്ത് കുട്ടികൾക്കായി സംഘടിപ്പിച്ച വിര വിമുക്ത യജ്ഞം വിജയകരമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് കുട്ടികൾക്കായി സംഘടിപ്പിച്ച വിര വിമുക്ത യജ്ഞം വിജയകരമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ലക്ഷ്യം വച്ച 94 ശതമാനം കുട്ടികൾക്കും വിര നശീകരണ ഗുളിക നൽകിയതായി ആരോഗ്യമന്ത്രി വ്യക്തമാക്കി. ഈ വർഷം 1 മുതൽ 19 വയസ് വരെയുള്ള കുട്ടികൾക്കാണ് വിര നശീകരണ ഗുളികയായ ആൽബൻഡസോൾ നൽകിയത്. കോഴിക്കോട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളാണ് ഏറ്റവും കൂടുതൽ കുട്ടികൾക്ക് ഗുളിക നൽകി മുന്നിലുള്ളത്. യജ്ഞത്തിന് ഒപ്പം നിന്ന ജില്ലാ ഭരണകൂടം, തദ്ദേശസ്വയം ഭരണം, വിദ്യാഭ്യാസം, വനിതാ ശിശു വികസനം, പട്ടികവർഗ വികസനം തുടങ്ങിയ വകുപ്പുകൾ, ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയ എല്ലാവരേയും ആരോഗ്യമന്ത്രി അഭിനന്ദിച്ചു. ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ഫെബ്രുവരി എട്ടിനും പതിനഞ്ചിനുമാണ് യജ്ഞം സംഘടിപ്പിച്ചത്. സ്‌കൂളുകളും അങ്കണവാടികളും വഴിയാണ് കുട്ടികൾക്ക് വിര നശീകരണത്തിനുള്ള ആൽബൻഡസോൾ ഗുളിക നൽകിയത്.

LEAVE A REPLY