വാക്‌സിൻ വാങ്ങാനായി വെള്ളിയാഴ്ച മാത്രം ലഭിച്ചത് ഒരു കോടിയിലധികം

വാക്‌സിനുകൾ വാങ്ങുന്നതിനായി സിഎംഡിആർഎഫിലേക്ക് വെള്ളിയാഴ്ച മാത്രം ലഭിച്ചത് ഒരുകോടിയിലധികം രൂപയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാക്‌സിൻ വാങ്ങുന്നതിനായി ജനങ്ങൾ നൽകുന്ന തുക സംഭരിക്കുന്നതിന് സിഎംഡിആർഎഫിൽ പ്രത്യേക അക്കൗണ്ട് ഉണ്ടാകുമെന്നും ആ തുക വാക്‌സിനേഷനു വേണ്ടി മാത്രമേ ചെലവഴിക്കുകയുള്ളു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിലവിൽ വാക്‌സിനേഷൻ സ്വീകരിച്ചവരാണ് സംഭാവന നൽകുന്നതെന്നും എല്ലാവരും ഇതിന് സന്നദ്ധരാകണമെന്നും ഈ മുന്നേറ്റത്തിൽ കൂടുതൽ ആളുകൾ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികൾ മാത്രമല്ല, സംഘടനകളും സ്ഥാപനങ്ങളും ഈ ലക്ഷ്യത്തിനായി കൈകോർക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ, നാടിന്റെയും നാട്ടുകാരുടെയും നന്മയ്ക്കും സുരക്ഷയ്ക്കും വേണ്ടി ഒത്തൊരുമിക്കുന്ന കേരള ജനത ഈ ലോകത്തിനു തന്നെ മാതൃകയായി മാറിയിരിക്കുകയാണ്. കേരളീയൻ എന്ന നിലയിൽ അഭിമാനം തോന്നുന്ന മറ്റൊരു സന്ദർഭമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരുടെയും ആഹ്വാനമനുസരിച്ചല്ല, ജനങ്ങൾ സ്വയമേവ മുന്നോട്ടുവന്നാണ് സംഭാവനകൾ നൽകുന്നത്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും വാക്‌സിൻ വാങ്ങാനുള്ള സംഭാവന എത്തുന്നുണ്ട്. വാക്‌സിനേഷൻ ശക്തമായി നടപ്പിലാക്കി എത്രയും പെട്ടെന്ന് ഈ മഹാമാരിയിൽ നിന്നും മുക്തമാവുക എന്ന ലക്ഷ്യം നമുക്ക് സഫലീകരിക്കണം. സാമ്പത്തികമായ വേർതിരിവുകളെ മറികടന്ന് വാക്‌സിൻ ഏറ്റവും സാധാരണക്കാരനും ലഭ്യമാക്കണം. അതിനായി നമുക്കൊരുമിച്ചു നിൽക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY