സൗദി: യോഗ്യതാ പരീക്ഷയ്ക്ക് മൂന്ന് അവസരങ്ങൾ, പരാജയപ്പെടുന്നവർക്ക് തൊഴിൽ പെർമിറ്റ് അനുവദിക്കില്ല

രാജ്യത്ത് തൊഴിൽ നേടുന്നതിനുള്ള യോഗ്യതാ പരീക്ഷയ്ക്ക് ഓരോരുത്തർക്കും മൂന്ന് അവസരങ്ങൾ വീതം നൽകുമെന്നും മൂന്ന് തവണയും പരാജയപ്പെടുന്നവർക്ക് തൊഴിൽ പെർമിറ്റ് അനുവദിക്കില്ലെന്നും സൗദി മന്ത്രാലയം വ്യക്തമാക്കി. പുതുതായി നിയമിക്കുന്ന തൊഴിലാളികൾക്ക് യോഗ്യതാ പരീക്ഷ അവരവരുടെ രാജ്യങ്ങളിൽ വെച്ചായിരിക്കും നടത്തുക.

നിലവിൽ സൗദിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ജൂലൈ മുതൽ തൊഴിൽ നൈപുണ്യ ആരംഭിക്കും. ഇതിനോടകം തന്നെ പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ ഇലക്ട്രിക്കൽ, പ്ലംബിങ് മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് പരീക്ഷ ആരംഭച്ചിട്ടുണ്ട്. ഇവർക്ക് രാജ്യത്തിന്റെ വിവിധ മേഖലകളിലായി പ്രവർത്തിക്കുന്ന പതിനാലോളം സൈറ്റുകൾ വഴി സ്വമേധയാ യോഗ്യതാ പരീക്ഷയിൽ പങ്കെടുക്കാം.

വൻകിട കമ്പനികളിലെ തൊഴിലാളികൾക്കും ജൂലൈ മാസം മുതൽ യോഗ്യതാ പരീക്ഷ നിർബന്ധമാക്കും. വലിയ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ആഗസ്റ്റ് മുതലും ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് സെപ്റ്റംബർ മുതലും ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് അവരുടെ എണ്ണമനുസരിച്ച് രണ്ട് വിഭാഗങ്ങളായി തിരിച്ചുമാണ് പരീക്ഷ നടത്തുക. എ വിഭാഗത്തിന് ഒക്ടോബറിലും ബി വിഭാഗത്തിന് ഡിസംബറിലും പരീക്ഷ നടത്തുവാനുമാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

തിയറി, പ്രക്ടിക്കൽ പരീക്ഷകൾക്ക് തൊഴിലാളികളെ ഹാജരാക്കുവാനുള്ള ബാധ്യത തൊഴിലുടമകൾക്കാണ്. പരീക്ഷ പാസ്സാകാത്തവരുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകില്ലെന്ന് തൊഴിൽ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇതോടെ ഇത്തരക്കാർക്ക് ഇഖാമ പുതുക്കാനാകാതെ രാജ്യം വിടേണ്ടിവരും. എ വിഭാഗത്തിന് ഒക്ടോബറിലും, ബി വിഭാഗത്തിന് ഡിസംബറിലും പരീക്ഷ നടത്തുവാനാണ് നീക്കം.

വെൽഡിംഗ്, വാഹനങ്ങളുടേയും എഞ്ചിനുകളുടേയും റിപ്പയർ ജോലികൾ, ടെലികോം, ഇലക്ട്രോണിക്സ്, ആശാരിപണി, ഡ്രില്ലിംഗ്, ഓയിൽ എക്സ് പോളോറേഷൻ, കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട വിവിധ ജോലികൾ, എയർകണ്ടീഷനിംഗ്, കൂളിംഗ്, കൊല്ലപ്പണി, എന്നിവർക്കും പരീക്ഷ നിർബന്ധമാക്കും. തൊഴിലാളികളുടെ തൊഴിൽ മികവ് ഉറപ്പ് വരുത്തുകയും തൊഴിൽ വിപണിയുടെ ഗുണനിലവാരം ഉയർത്തുകയുമാണ് പദ്ധതിയുടെ ലക്‌ഷ്യം.

LEAVE A REPLY