ബഹറിനില്‍ മരിച്ച മലയാളി നഴ്‌സിന്റെ പോസ്റ്റ്‌മോര്‍ട്ടം ഭര്‍ത്താവ് തിരക്കിട്ട് നടത്തിയതില്‍ ദുരൂഹത, പ്രിയങ്ക ഗാര്‍ഹിക പീഡനത്തിനിരയായിരുന്നെന്നും പരാതി

മനാമ: ബഹറിനില്‍ മലയാളി നഴ്‌സ് പ്രിയങ്ക പൊന്നപ്പന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. പ്രിയങ്കയുടെ അമ്മ നല്‍കിയ പരാതിയിലായിരുന്നു നടപടി. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാണ് പോസ്റ്റ് മോര്‍ട്ടം നിര്‍ദ്ദേശിച്ചത്. അതേസമയം പ്രിയങ്കയും ഭര്‍ത്താവ് ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശി പ്രിന്‍സ് വര്‍ഗീസും തമ്മില്‍ കലഹമുണ്ടായിരുന്നെന്നും, പ്രിയങ്ക ഗാര്‍ഹിക പീഡനത്തിനിരയായിരുന്നെന്നുമാണ് മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നത്.

ഈ മാസം ഏഴിനാണ് മാവേലിക്കര തെക്കേക്കര സ്വദേശികളായ പൊന്നച്ചന്‍-മറിയാമ്മ ദമ്പതികളുടെ മകള്‍ പ്രിയങ്കയെ ബഹറീനിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രിയങ്കയും പ്രിന്‍സും 2011 നവംബറിലായിരുന്നു വിവാഹിതരായത്. ഇരുവരും തമ്മിലുള്ള തര്‍ക്കവും പീഡനങ്ങളും ബഹിറീനിലെ പള്ളി വികാരിയുടെ മധ്യസ്ഥതയില്‍ പരിഹാരിക്കാന്‍ ശ്രമം നടന്നു. എന്നാല്‍ ഉപദ്രവം തുടരുകയായിരുന്നു. പ്രിന്‍സും ബന്ധുക്കളും തിരക്കിട്ട് ബഹിറീനില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും പരാതിയിലുണ്ട്.

ബഹിറീനിലെ പോസ്റ്റ് മോര്‍ട്ടത്തില്‍ തൂങ്ങി മരണമാണെന്ന് വ്യക്തമായെങ്കിലും ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പ്രിയങ്കയുടെ മാതാപിതാക്കള്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുകയായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്ന് ചെങ്ങന്നൂര്‍ പൊലീസ് അറിയിച്ചു. പ്രിയങ്ക-പ്രിന്‍സ് ദമ്പതികള്‍ക്ക് നാലു വയസുള്ള മകനുണ്ട്.

LEAVE A REPLY